നീറ്റ് യൂജി ഹർജികളിൽ സുപ്രീംകോടതി നാളെ വിശദമായ വാദം കേൾക്കും; പുനഃപരീക്ഷയിൽ തീരുമാനം

നീറ്റ് യൂജി 2024 പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ഹർജികളിൽ സുപ്രിം കോടതി നാളെ വിശദമായ വാദം കേൾക്കും. കേന്ദ്രസർക്കാരിൻ്റെ സത്യവാങ്മൂലം ഹരജിക്കാർക്ക് പരിശോധിക്കാനായി ഒരാഴ്ചത്തെ സാവകാശം കോടതി നൽകിയിരുന്നു. അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. നീറ്റ് ചോദ്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ ആറ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേന്ദ്രസർക്കാരും സിബിഐയും എൻടിഎയും സമർപ്പിച്ച സത്യവാങ്മൂലമാണ് ഹരജിക്കാർക്ക് പരിശോധിക്കാൻ കൊടുത്തിരിക്കുന്നത്. സത്യവാങ്മൂലം പരിശോധിച്ചു വിശദമായ വാദങ്ങൾക്ക് ശേഷമായിരിക്കും പുനഃപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ സുപ്രിം കോടതി തീരുമാനമെടുക്കുക. പുനപരീക്ഷ ആവശ്യപ്പെട്ടും നടത്തരുതെന്ന് ആവശ്യമായും വിവിധ ഹരജികളാണ് സുപ്രിം കോടതിയിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ നാളത്തെ വിധി ഏറെ നിർണായകമാണ്.

അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ ഇന്നലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 35 ആയി. പങ്കജ് സിങ്, രാജു സിങ് എന്നിവരാണ് അറസ്റ്റിലായത്. ബീഹാറിലെ പട്‌നയിലും, ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പങ്കജ് സിങ് ചോദ്യപേപ്പർ മോഷ്‌ടിച്ചുവെന്നും രാജു സിങ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ജാർഖണ്ഡിലെ ഹസാരിബാഗിൽ വെച്ചാണ് എൻടിഎയുടെ പക്കൽ നിന്ന് നീറ്റ്-യുജി ചോദ്യപേപ്പർ പങ്കജ് കുമാർ മോഷ്ടിക്കുന്നത്.