തരൂരിന്റെ വിശദീകരണം തൃപ്തികരമല്ല; രാജ്യദ്രോഹ കുറ്റത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി

തിരുവനന്തപുരം എംപിയും കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായ ശശി തരൂരിന്റെ പിഎ സ്വര്‍ണ്ണക്കടത്തിന് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തില്‍ തരൂരിന്റെ വിശദീകരണം തൃപ്തികരമല്ല.

വിമാനത്താവളത്തില്‍ തന്നെ സഹായിക്കാന്‍ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാര്‍ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്ന ഇയാള്‍ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തില്‍ നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്തില്‍ ജയിലിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുമാണ്. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ് എംപിയുടെ പിഎയും സ്വര്‍ണ്ണക്കടത്ത് നടത്തിയിരിക്കുന്നു.

അഴിമതിയുടെയും വര്‍ഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വര്‍ണ്ണക്കടത്തിലും ഇന്‍ഡി മുന്നണി ഐക്യപ്പെട്ടിരിക്കുകയാണ്. മോദിയെ താഴെയിറക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത് സ്വര്‍ണ്ണക്കടത്ത് പോലെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.