'മരിച്ചത് വ്യാജമദ്യം കഴിച്ചവർ, സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക പ്രവർത്തകരോ അല്ല'; കള്ളക്കുറിച്ചി ദുരന്തത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ നടപടിക്കെതിരെ ഹർജി

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ നടപടിക്കെതിരെ ഹർജി. മുഹമ്മദ് ഗൗസ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. മരിച്ചത് വിഷമദ്യം കഴിച്ചവരാണെന്നും സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക പ്രവർത്തകരോ അല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. അനധികൃത മദ്യം കഴിക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണെന്നും നഷ്ടപരിഹാരം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ സർക്കാർ നടപടിക്കെതിരെയാണ് മുഹമ്മദ് ഗൗസ് എന്നയാൾ ഹർജി നൽകിയിരിക്കുന്നത്. അനധികൃത മദ്യം കഴിച്ച് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്ത‌വരാണ് മരിച്ചതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നു. അപകടത്തിൽപ്പെടുന്നവർക്ക് മാത്രമേ നഷ്ട‌പരിഹാരം നൽകാവൂ. സ്വന്തം സന്തോഷത്തിനായി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്ത‌വർക്ക് നഷ്ടപരിഹാരം നൽകരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

അനധികൃത മദ്യം കഴിക്കുകയും അതുവഴി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുകയും തൽഫലമായി മരണത്തിന് കീഴടങ്ങുകയും ചെയ്‌തവരോട് ഭരണകൂടം കരുണ കാണിക്കേണ്ടതില്ലെന്നും ഹരജിയിൽ പറയുന്നു. തീപിടിത്തത്തിലോ മറ്റേതെങ്കിലും അപകടത്തിലോ ഇരയായവർക്ക് സംസ്ഥാന സർക്കാർ കുറഞ്ഞ നഷ്ടപരിഹാരം അനുവദിക്കുകയും അതേ സമയം വ്യാജമദ്യ ദുരന്തത്തിൽ വലിയ തുക അനുവദിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഹരജിക്കാരൻ ചോദിച്ചു.

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ നഷ്ട‌പരിഹാരം നൽകാനുള്ള ഉത്തരവ് യുക്തിരഹിതവും ഏകപക്ഷീയവുമാണെന്നും അനധികൃത മദ്യം ഉപയോഗിക്കുന്നവർക്ക് നഷ്ടപരിഹാരം നിഷേധിക്കണമെന്നും അവരെ ഇരകളായി കണക്കാക്കരുതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹർജിയിൽ വാദം കേട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ മഹാദേവനും ജസ്റ്റിസ് മുഹമ്മദ് ഷഫീഖും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്, നഷ്ടപരിഹാര തുക ഉയർന്നതാണെന്നും രണ്ടാഴ്‌ചയ്ക്ക് ശേഷം കേസിന്റെ കൂടുതൽ വാദം കേൾക്കുമെന്നും വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂൺ 19 നാണ് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തം ഉണ്ടായത്. നിലവിൽ ഇതുവരെ 56 പേർ ദുരന്തത്തിൽ മരിച്ചു. നിരവധി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ വ്യാജമദ്യം വിറ്റ ഗോവിന്ദരാജൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം വിഷമദ്യദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവി സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്‌തിരുന്നു.