'കൗടില്യന് ചരക്കു സേവന നികുതിയിലുള്ള നിലപാടെന്ത്'; വിദ്യാര്‍ത്ഥികളെ വെട്ടിലാക്കിയ ചോദ്യവുമായി ബനാറസ് സര്‍വകലാശാല

മൗര്യ സാമ്രാജ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന കൗടില്യന് ചരക്കു സേവന നികുതിയിലുള്ള നിലപാടെന്തെന്ന ചോദ്യവുമായി വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി ബനാറസ് സര്‍വകലാശാല. ഇന്ത്യയില്‍ ഈ വര്‍ഷം നടപ്പിലാക്കിയ ചരക്കുസേവന നികുതിയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന കൗടില്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് ആലോചിച്ച് അന്തം വിട്ടിരുന്നു വിദ്യാര്‍ത്ഥികള്‍. പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദം ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ചോദ്യം കണ്ട് ഞെട്ടിയത്.

“പുരാതന- മധ്യകാല ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹ്യ ചിന്തകള്‍” എന്ന പേപ്പറിലുള്ള ചോദ്യം ഇതാണ്: “കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലുള്ള ചരക്ക് സേവന നികുതിയുടെ സ്വഭാവത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതുക.”2,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന കൗടില്യനെ ഓര്‍ത്ത് വിദ്യാര്‍ത്ഥികള്‍ അമ്പരന്ന് പോയി. മൗര്യ ഭരണകാലത്തെ ചരക്ക്, സേവന നികുതിയെ കുറിച്ച് വലിയ അറിവില്ലാത്തവര്‍ക്ക് പകരം മറ്റൊരു ചോദ്യം തിരഞ്ഞെടുക്കാം. “ആഗോളീകരണത്തെ കുറിച്ച് ആദ്യം ആലോചിച്ച ഇന്ത്യന്‍ ചിന്തകനാണ് മനു. ചര്‍ച്ച ചെയ്യുക” എന്നതാണ് ആ ചോദ്യം. ചോദ്യത്തിന് ഉത്തരം തേടി വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ സമീപിച്ചു. ഇതൊന്നുമല്ല ഞങ്ങള്‍ പഠിപ്പിക്കുന്നത്. കൗടില്യനും മനുവുമൊക്കെ അവരവരുടെ കാലത്തെ വലിയ ചിന്തകരായിരുന്നെങ്കിലും അക്കാലത്ത് ജിഎസ്ടിയും ആഗോളീകരണവും ഉണ്ടോയിരുന്നോ എന്ന് സംശയമാണെന്നും അദ്ധ്യാപകന്‍ പറയുന്നു. അതാത് വിഷയത്തിലെ വിദഗ്ധരെ കൊണ്ടാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതെന്നാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ആര്‍ പി സിംഗിന്റെ ന്യായീകരണം. ചോദ്യങ്ങള്‍ നിശ്ചയിക്കേണ്ടതിന്റെ ഉത്തരവാദിത്വം വിഷയവിദഗ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടും ധാരണയില്ലാത്ത ആരോ ആണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ജെഎന്‍യുവിലെ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ എംഎന്‍ താക്കൂര്‍ പറഞ്ഞു. അര്‍ത്ഥശാസ്ത്രത്തിലെ നികുതിഘടനയും നിലവിലുള്ള ജിഎസ്ടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എതിനെ കുറിച്ച് ഗവേഷണം നടത്തുതില്‍ തെറ്റില്ല. എന്നാല്‍ പാഠ്യപദ്ധതിയിലുള്ള വിദ്യാര്‍ത്ഥികളുടെ അറിവ് പരിശോധിക്കുന്ന പരീക്ഷകളില്‍ അത്തരം വിഷയങ്ങള്‍ ചോദിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മള്‍ കാണുതുപോലുള്ള “ആഗോള” സങ്കല്‍പം പഴയ കാലത്ത് ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിവെങ്കിലും ഇത്തരക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.