ആണ്‍കുഞ്ഞ് പിറന്നില്ല; മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് വാഷിങ്‌മെഷീനിലിട്ടു

മൂന്നുമാസം പ്രായമായ ശിശുവിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ 22 കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിക്കു സമീപം ഗാസിയാബാദിലെ പാട്‌ല നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

3 മാസം മുന്‍പാണ് ആരതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആണ്‍കുഞ്ഞ് ജനിക്കണമെന്നായിരുന്നു ആരതിയുടെ ആഗ്രഹം. അതിനാല്‍ പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ ആരതി അതിനോട് വൈരാഗ്യപൂര്‍വ്വം പെരുമാറാന്‍ തുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ആരതി കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആകാശ് തോമര്‍ പറഞ്ഞു.

കൊല നടത്തിയ ശേഷം ആരുമറിയാതെ യുവതി തന്റെ കുഞ്ഞിന്റെ മൃതദേഹം വാഷിങ്‌മെഷീനില്‍ ഒളിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് യുവതി ആദ്യം പറഞ്ഞത്.എന്നാല്‍ ആരതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി കുറ്റം സമ്മതിച്ചതെന്നും കുഞ്ഞിന്റെ മൃതദേഹം വാഷിങ്‌മെഷീനില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.അതേസമയം, ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ ആര്‍തിയെ ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.