സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാം, എല്ലാ സ്ത്രീകള്‍ക്കും പൂര്‍ണ അവകാശമുണ്ടെന്ന് സുപ്രീം കോടതി

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ മകളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ഹാദിയ കേസില്‍ മാതാപിതാക്കളുടെ കസ്റ്റഡിയ്ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍വെയ്ക്കാനുള്ള അവകാശം മാതാവിനു നല്‍കി കുടുംബ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായശേഷം കുവൈറ്റിലുള്ള പിതാവിനൊപ്പം കഴിയാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് മാതാവ് കോടതിയെ സമീപിച്ചത്. മുന്‍ ഉത്തരവ് തള്ളിയ സുപ്രീംകോടതി പെണ്‍കുട്ടിയ്ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയായ യുവതിയെന്ന നിലയില്‍ നിലയില്‍ അവര്‍ക്ക് അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കാം. അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് പോകാനും . ഇഷ്ടമുള്ളത് ചെയ്യാനുമുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. തന്റെ ലക്ഷ്യം നേടാനുള്ള അവകാശം പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കുണ്ട്. ലക്ഷ്യത്തിലേക്കുള്ള അവരുടെ യാത്രയെ തടസപ്പെടുത്താനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.