വിമാന യാത്രയ്ക്കിടെ ദുരനുഭവം; സൈറ വാസിമിന്റെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം കേസ്

നടി സൈറ വാസിമിന്റെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം കേസ്. ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രികനില്‍ നിന്ന് ഹിന്ദി ചലച്ചിത്ര നടി സൈറ വാസിം തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്തു. സൈറയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

പോക്‌സോ ആക്ട് പ്രകാരമാണു കേസ്. എന്നാല്‍ പ്രതിയെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. സൈറയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും എയര്‍ വിസ്താരയോടു വിശദീകരണം ആവശ്യപ്പെട്ടു.

വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിയെന്നാണ് ആരോപണം. വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്യവെയാണ് സംഭവം. അര്‍ധരാത്രിക്ക് ശേഷം കരഞ്ഞുകൊണ്ടാണ് താരം സംഭവം വിവരിച്ചത്.

ഉപദ്രവിച്ചയാളുടെ ചിത്രം പകര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ അത് സാധിച്ചിരുന്നില്ല. ഉപദ്രവിച്ചയാളുടെ കാലിന്റെ ചിത്രം സൈറ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സൈറ വസീം നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എയര്‍ വിസ്താര അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും എയര്‍ലൈന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.