തെക്കൻ എത്യോപ്യയിലുണ്ടായ മാരകമായ മണ്ണിടിച്ചിലിൽ 229 പേർ മരിച്ചതായി കണക്ക്. കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിഞ്ഞത് ദുരന്തത്തിന്റെ ആഘാതം കൂട്ടി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയും.
തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്താണ് ദുരന്തമുണ്ടായത്. ഞായറാഴ് രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽപ്പെട്ട നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഗോഫ മേഖലയിലെ ദുരന്തപ്രതികരണ വിഭാഗം ഡയറക്ടർ മാർകോസ് മെലസ് അറിയിച്ചു. മരിച്ചവരിൽ 148 പുരുഷന്മാരും 81 സ്ത്രീകളും ഉണ്ടെന്ന് സ്ഥിരീകരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി എത്യോപ്യൻ ബ്രോഡ് കാസ്റ്റ് കോർപ്പറേഷൻ അറിയിച്ചു.
രാജ്യതലസ്ഥാനമായ അഡിസ് അബാബയിൽനിന്ന് 450 കിലോമീറ്റർ അകലെയാണ് ഗാഫ സ്ഥിതിചെയ്യുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ പെയ്ത പേമാരിയിൽ തെക്കൻ എത്യോപ്യയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായിരുന്നു. ആയിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കഴിഞ്ഞ നവംബറിലുണ്ടായ കനത്ത മഴയിൽ തെക്കൻ, കിഴക്കൻ എത്യോപ്യയിൽ നിരവധിപേർ മരിക്കുകയും ലക്ഷക്കണക്കിനുപേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.