കനത്ത ചൂട്, 645 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം; 90 ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സി

മക്കയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് 645 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം. അത്യുഷ്ണത്തെ തുടര്‍ന്ന് മരിച്ചവരില്‍ 90 ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍ക്കും ജീവഹാനി സംഭവിച്ചത് ഉഷ്ണക്കാറ്റിനെ തുടര്‍ന്നാണ്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

മരിച്ചവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും കടുത്ത ചൂടിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മക്കയിലെ ഗ്രാന്റ് മോസ്‌കില്‍ തിങ്കളഴാഴ്ച 51.8 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൗദി അറേബ്യ മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ജോര്‍ദാന്‍, ടുണീഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കനത്ത ചൂടില്‍ മരിച്ചതായി രാജ്യങ്ങള്‍ അറിയിക്കുന്നു. ജൂണ്‍ 14 വെള്ളിയാഴ്ചയാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചത്. 22 രാജ്യങ്ങളില്‍ നിന്നുള്ള 1.6 ദശലക്ഷത്തിലധികം തീര്‍ത്ഥാടകരും 2,22,000 സൗദി പൗരന്മാരും ഉള്‍പ്പെടെ 1.83 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വ്വഹിച്ചതായി സൗദി ഹജ്ജ് അധികൃതര്‍ അറിയിച്ചു.