യുദ്ധമുഖത്ത് നിന്നും പിന്‍മാറില്ല; പലസ്തീന്‍ ജനത തങ്ങള്‍ക്കൊപ്പമെന്ന് ഹമാസ്; ഇസ്രയേലിന്റെയും അമേരിക്കയുടെയും നിര്‍ദേശങ്ങള്‍ തള്ളി

യുദ്ധമുഖത്ത് നിന്നും പിന്‍മാറാന്‍ തങ്ങള്‍ തയാറല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഹമാസ്. യുദ്ധം അവസാനിച്ചാല്‍ ഹമാസിനെ ഒഴിവാക്കി പാശ്ചാത്യ-അറബ് പിന്തുണയുള്ള മറ്റൊരു ഭരണകൂടത്തെ ഗസ്സയുടെ ചുമതല ഏല്‍പിക്കാമെന്ന ഇസ്രയേലിന്റെ മോഹം നടക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചീഫ് ഇസ്മാഈല്‍ വ്യക്തമാക്കി.

യുദ്ധാനന്തരം ഹമാസിനെ ഒഴിവാക്കാന്‍ പലസ്തീന്‍ ജനത സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബന്ദിമോചനക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നും ഹനിയ്യ പറഞ്ഞു. വര്‍ഷങ്ങളായി ഇസ്രായേല്‍ പിടികൂടി തടങ്കിലടച്ച മുഴുവന്‍ പലസ്തീനികളെയും വിട്ടയച്ചാല്‍ മാത്രമേ ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ സൈനികരടക്കമുള്ളവരെ വിട്ടയക്കൂവെന്നും അദേഹം പറഞ്ഞു. കൂടാതെ ഗസ്സയില്‍നിന്ന് ഇസ്രായേല്‍ സേന പൂര്‍ണമായി പിന്‍വാങ്ങുകയും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ യുദ്ധം തുടങ്ങിയ ശേഷം ഗസ്സ ജനതക്കിടയില്‍ ഹമാസിന്റെ സ്വാധീനം വളരെ വര്‍ധിച്ചതായും ഹനിയ്യ അവകാശപ്പെട്ടു. പലസ്തീന്‍ ജനത ഹമാസിനെ മാറ്റാന്‍ അനുവദിക്കില്ലെന്ന് യുദ്ധാനന്തര ഗസ്സയെ കുറിച്ച് സംസാരിക്കുന്നവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പുറത്തിറക്കി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇസ്രയേലിന്റെയും അമേരിക്കയുടെയും നിര്‍ദേശങ്ങള്‍ തള്ളിയാണ് ഹമാസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇസ്രയേല്‍ പുതിയ മര്‍ഗനിര്‍ദ്ദേശം മുന്നോട്ട് വെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നുവെന്നും ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. എട്ട് മാസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഓരോ ഘട്ടങ്ങളായുള്ള നിര്‍ദ്ദേശമാണ് ഇസ്രയേല്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ സമ്പൂര്‍ണമായ വെടിനിര്‍ത്തല്‍, ജനവാസ മേഖലകളില്‍ നിന്ന് ഐഡിഎഫ് സേനയെ പിന്‍വലിക്കല്‍, പലസ്തീന്‍ തടവുകാരെയും ബന്ദികളെയും കൈമാറല്‍ എന്നിവ ഉള്‍പ്പെടുമെന്നും ബൈഡന്‍ പറഞ്ഞു. മാനുഷിക സഹായങ്ങള്‍ തടസപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഹായ പാക്കേജുകള്‍ എത്താന്‍ വെടിനിര്‍ത്തല്‍ സഹായകരമാകും. ഇങ്ങനെ ഓരോ ദിവസവും 600 ട്രക്കുകള്‍ ഗാസയിലേക്ക് സഹായം എത്തിക്കും.

രണ്ടാം ഘട്ടത്തില്‍ പുരുഷ സൈനികര്‍ ഉള്‍പ്പെടെ ജീവനുള്ള എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും. വെടിനിര്‍ത്തല്‍ ഇരു കൂട്ടരും തമ്മിലുള്ള ശത്രുത ശാശ്വതമായി ഇല്ലാതാക്കുന്നതിന് കാരണമാകും, ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാം ഘട്ടത്തില്‍ മരണമടഞ്ഞ ഇസ്രയേലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരികെയെത്തിക്കും. ഗാസയിലെ വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ പുനര്‍നിര്‍മിക്കുന്നതിനുള്ള യുഎസ്, അന്തര്‍ദേശീയ സഹായത്തോടെയുള്ള പുനര്‍നിര്‍മ്മാണ പദ്ധതിയും മൂന്നാം ഘട്ടത്തില്‍ ആയിരിക്കും.

ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഹമാസിനോട് ജോ ബൈഡന്‍ അഭ്യര്‍ഥിച്ചു. ‘ ഇത് വളരെ നിര്‍ണായക നിമിഷമാണ്. വെടിനിര്‍ത്തല്‍ വേണമെന്ന് ഹമാസ് പറയുന്നു. അവര്‍ക്ക് അത് യഥാര്‍ഥത്തില്‍ വേണമോയെന്ന് തെളിയിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. ഈ യുദ്ധം അവസാനിക്കേണ്ട സമയമാണിത്,’ ബൈഡന്‍ പറഞ്ഞു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പുതിയ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായി എക്സില്‍ കുറിച്ചു. ലോകം ഗാസയില്‍ വളരെയധികം കഷ്ടപ്പാടുകള്‍ക്കും നാശത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് നിര്‍ത്താനുള്ള സമയമായി, അദ്ദേഹം പറഞ്ഞു.