ആറു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി; 19ന് മുമ്പ്‌ രാജ്യം വിടണമെന്ന അന്ത്യശാനസം; ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ തിരിച്ചുവിളിച്ചു; നടപടികള്‍ കടുപ്പിച്ച് കേന്ദ്രം

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയര്‍ന്ന നയതന്ത്ര തര്‍ക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചതിനു പിന്നാലെ ആറു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. 19ന് മുന്‍പ് ഇവര്‍ രാജ്യം വിടണമെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം.

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തിരിച്ചുവിളിച്ചു. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണു കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

കാനഡയുടെ ആരോപണങ്ങള്‍ തള്ളിയും കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞും രംഗത്തെത്തിയതിനു പിന്നാലെയാണു കേന്ദ്ര നീക്കം. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണു നിലപാട് അറിയിച്ചത്. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഞ്ജയ് വര്‍മ്മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.

കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സഞ്ജയ് വര്‍മ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ഡല്‍ഹിയിലുള്ള കനേഡിയന്‍ ഹൈക്കമ്മീഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി.