കുവൈറ്റ് തീപിടുത്തം: സാമ്പത്തിക സഹായം നൽകാൻ ഉത്തരവിട്ട് അമീർ; മൃതദേഹങ്ങൾ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കാൻ നിർദ്ദേശം

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ഉത്തരവിട്ട് കുവൈറ്റ് അമീർ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാനും അമീര്‍ നിർദ്ദേശം നൽകി. കുവൈത്ത് മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തീപിടിത്തത്തില്‍ പരിക്കേറ്റവർക്ക് മികച്ച പരിചരണം നൽകുമെന്ന് കുവൈത്ത് വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവർക്ക് ഉയർന്ന ആരോഗ്യ സേവനങ്ങൾ നൽകാനുള്ള സർക്കാരിന്‍റെ പ്രതിബദ്ധത കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യയും ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയും ആശുപത്രിയിൽ സന്ദർശിച്ചു.

തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും. സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക.

അതേസമയം കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. ഇതുവരെ 49 പേരാണ് തീപിടുത്തത്തിൽ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നോർക്ക നൽകുന്ന വിശദീകരണം.