മൂത്രം ഒടിച്ചു കളയേണ്ടി വരും എന്നത് കോമഡിയല്ല: ഈ ഗ്രാമത്തിലെ അവസ്ഥയാണ്

മൂത്രം ഒടിച്ചു കളയേണ്ടി വരും എന്നത് തമാശയല്ല, ആ അവസ്ഥയിലാണ് ഒരു ഗ്രാമം. സൈബീരിയയിലെ ഒയ്മ്യാക്കോണ്‍ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. ഇതോടെ ഗ്രാമത്തിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാറ്റിയാല്‍ ആ നിമിഷം കണ്‍പീലി മഞ്ഞുവീണ് മൂടും.

1933ല്‍ ഇവിടെ മൈനസ് 67.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലും തണുപ്പ് അന്റാര്‍ട്ടിക്കയിലുണ്ടാകാറുണ്ട്. എന്നാല്‍, അവിടെ സ്ഥിരമായി ആളുകള്‍ താമസിക്കുന്നില്ല. പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞുമുറുകി മുറിയുക, ബാറ്ററികള്‍ വേഗം ചാര്‍ജ് തീരുക തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഇവിടുത്തുകാര്‍ക്ക് നേരിടേണ്ടതായി വരുന്നത്. ബാറ്ററി ചാര്‍ജ് വേഗം നഷ്ടമാകുന്നതിനാല്‍, കാറുകള്‍ ദിവസം മുഴുവന്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തേണ്ടിവരുന്ന സാഹചര്യംവരെയുണ്ട.് തണുപ്പ് അളക്കാന്‍ സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും താപനില മൈനസ് 62 ഡിഗ്രിയെത്തിയതോടെ അതിന്റെ പ്രവര്‍ത്തനവും നിലച്ചു.

ആളുകള്‍ മരിച്ചാല്‍ ശവസംസ്‌കാരമാണ് മറ്റൊരു പ്രതിസന്ധി. കുഴിച്ചിടാന്‍ പറ്റിയ ഇടം കണ്ടുപിടിക്കണമെങ്കില്‍, തീകത്തിച്ച് ആദ്യം മഞ്ഞുരുക്കിക്കളയണം. കുഴിക്കുംതോറും അതില്‍ വീണ്ടും മഞ്ഞ് വീണ് നിറയുകയും ചെയ്യും. മൃതദേഹം കുഴിച്ചിടാന്‍ പാകത്തില്‍ ഒരു കുഴി കുഴിക്കണമെങ്കില്‍ ദിവസങ്ങളോളം കല്‍ക്കരി കത്തിക്കേണ്ടിവരും. അതിനുശേഷം മാത്രമേ ശവസംസ്‌കാരം നടക്കൂ. തണുപ്പ് കൂടുതലായതിനാല്‍, മൃതദേഹം അഴുകാനും കാലതാമസമെടുക്കും.

റെയിന്‍ഡിയര്‍ വളര്‍ത്തലുകാരുടെ ഇടത്താവളമായിരുന്നു ഒയ്മ്യാക്കോണ്‍. ചൂടുവെള്ളം വരുന്ന ഒരു ഉറവ ഇവിടെയുണ്ടായിരുന്നു. അവിടെനിന്ന് വെള്ളം ശേഖരിക്കാനാണ് ഇടയന്മാര്‍ ഈ ഗ്രാമത്തിലെത്തിയിരുന്നത്. അവരാണ് പിന്നീട് ഇവിടെ കുടിയേറി താമസിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ 500-ഓളം ആളുകളാണ് ഇവിടെയുള്ളത്. ഒരിക്കലും ഐസാകാത്ത വെള്ളമെന്ന അര്‍ഥത്തിലാണ് ഒയ്മ്യാക്കോണിന് ആ പേര് ലഭിച്ചത്.