ഹസ്തദാന വിവാദം; ആർ വൈശാലിയോട് ക്ഷമാപണം നടത്തി ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നൊദിർബെക്ക് യാകുബോവ

ഹസ്തദാന വിവാദത്തിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിയോട് ക്ഷമാപണം നടത്തി ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നൊദിർബെക്ക് യാകുബോവ. ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടയിൽ ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയെങ്കിലും യാകുബോവ് നിരസിക്കുകയായിരുന്നു. തുടർന്ന് വിവാദമായതിന് പിന്നാലെ മതപരമായ കാരണങ്ങൾ കൊണ്ടാണ് ഹസ്തദാനം നിരസിച്ചതെന്ന് യാകുബോവ് വിശദീകരണം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ചെസ് ടൂർണമെൻ്റിലാണ് മത്സരത്തിന് തൊട്ട് മുമ്പ് വൈശാലിക്ക് ഹസ്‌തദാനം നടത്താൻ യാകുബോവ് വിസമ്മതിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യാകുബോവിനെതിരെ കടുത്ത വിമർശനങ്ങളുയർന്നിരുന്നു. തുടർന്ന് താൻ മറ്റ് സ്ത്രീകളെ തൊടാറില്ലെന്നും മതനിയമപ്രകാരം അന്യസ്ത്രീകളെ തൊടാൻ പാടില്ലെന്നുമാണ് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാകുബോവ് വിശദീകരിച്ചത്.

വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോൾ ഉസ്ബെകിസ്‌താൻ താരം വൈശാലിയെ കണ്ട് ക്ഷമാപണം നടത്തിയത്. സഹോദരൻ ആർ പ്രഗ്യാനന്ദക്കും അമ്മക്കും ഒപ്പമെത്തിയ വൈശാലിക്ക് യാകുബോവ് പൂക്കളും ചോക്ലേറ്റും സമ്മാനിച്ചു. അതേസമയം യാകുബോവ് അങ്ങനെ ചെയ്‌തത്‌ എന്ത് കൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ എന്നും അതിൽ തനിക്ക് വിഷമമില്ലെന്നും വൈശാലി പ്രതികരിച്ചു.

Read more