ഗള്‍ഫ് പ്രതിസന്ധി പുതിയ തലത്തില്‍; യു.എ.ഇ യാത്രാ വിമാനം ഖത്തര്‍ പോര്‍ വിമാനം തടഞ്ഞു

യു.എ.ഇയുടെ യാത്രാ വിമാനം ഖത്തര്‍ സൈന്യത്തിന്റെ വിമാനം തടഞ്ഞു. മനാമയില്‍ നിന്നു ഖത്തറിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനമാണ് തടഞ്ഞത്. എന്നാല്‍ ഖത്തര്‍ ആരോപണം നിഷേധിച്ചു. ഖത്തര്‍ രാജകുടുംബാഗത്തെ യു.എ.ഇയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജ്യാന്തര ഏവിയേഷന്‍ നിയമങ്ങളുടെ ലംഘനം ഖത്തര്‍ നടത്തിയതെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ വേിയേഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.

എന്നാല്‍ യുഎഇയുടെ വ്യോമറൂട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ തെറ്റാണെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി ലുവാ അല്‍ ഖാദര്‍ ട്വീറ്റ് ചെയ്തു.

തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്നാരോപിച്ച് ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നാല് അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. ജനുവരി ആദ്യം യുഎഇയുടെ പോര്‍വിമാനം ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചെന്നും ഖത്തറിന്റെ പോര്‍വിമാനങ്ങള്‍ തടഞ്ഞെന്നും കാണിച്ച് ഖത്തര്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് ഒരു പരാതി സമര്‍പ്പിച്ചിരുന്നു