അമേരിക്കയിലെ ഖജനാവ് പൂട്ടി; രണ്ടാഴ്ചയ്ക്കിടെ പതിനായിരക്കണക്കിനു പേര്‍ക്ക് ജോലി നഷ്ടം; യുഎസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്. യുഎസില്‍ ഒരു മാസത്തെ ചിലവിനുള്ള പണമാണ് സെനറ്റ് അനുവദിക്കാതിരുന്നത്. അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാസാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വരുന്നത്. രണ്ടാഴ്ചയ്ക്കിടെ പതിനായിരക്കണക്കിനു പേര്‍ക്കാണു ജോലി നഷ്ടമായത്. ബറാക് ഒബാമ സര്‍ക്കാരിന്റെ കാലത്തുണ്ടായ അടിയന്തരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു.

ബില്ലില്‍ ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ നടന്ന സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പു പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ അറുപതു വോട്ടുകളാണ് റിപ്പബ്ലിക്കുകള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചത്. അതേസമയം അഞ്ചു ഡമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക്കുകള്‍ എതിര്‍ത്തു വോട്ടു ചെയ്തു.

2013-ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്ക ഇതിന് മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടത്. അന്ന് പതിനാറ് ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബില്‍ പാസാക്കുന്നതിനുള്ള അവസാന സമയം. എന്നാല്‍ ഡെമോക്രാറ്റുകളുമായ സമവായത്തിലെത്താന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായില്ല. ഇതേ തുടര്‍ന്ന് ബില്‍ പാസാക്കന്‍ വേണ്ട ഭൂരിപക്ഷം ലഭിക്കാതെ പോകുകയായിരുന്നു.

അതേസമയം ഫെഡറല്‍ സേവനങ്ങളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരില്ല. കഴിഞ്ഞ തവണ പ്രതിസന്ധി ഉണ്ടായപ്പോള്‍ ദേശീയ ഉദ്യോനങ്ങളും സ്മാരകങ്ങളും അടച്ചുപൂട്ടിയതോടെ വന്‍ജനരോഷമാണ് അമേരിക്കയില്‍ ഉണ്ടായത്. ട്രംപ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷവേളയിലാണ് പുതിയ പ്രതിസന്ധി ഉണ്ടായത്.