പേസിലും വാടാതെ കോഹ്ലി ശൗര്യം; ലീഡ് ദക്ഷിണാഫ്രിക്കയ്ക്ക്

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സ് ലീഡ്. സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ വിരാട് കോഹ്ലിയുടെ സമാനതകളില്ലാത്ത ഇന്നിംഗ്‌സ് ആണ് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്താന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 335ന് മറുപടിയായി ഇന്ത്യ 307 റണ്‍സ് എടുത്തു.

പത്താനമനായി പുറത്തായ നായകന്‍ കോഹ്ലിയാണ് ഇന്ത്യയ്ക്ക് ജീവശ്വാസം നല്‍കിയത്. കോഹ്ലി 153 റണ്‍സെടുത്തു. 217 പന്തില്‍ 15 ബൗണ്ടറികള്‍ സഹിതമായിരുന്നു നായകന്റെ ക്ലാസ് ഇന്നിംഗ്‌സ്. കോഹ്ലിയുടെ 21ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

അഞ്ചിന് 183 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം റ്റിംഗ് തുടര്‍ന്ന ഇന്ത്യയ്ക്കായി കോഹ്ലിയെ കൂടാതെ അശ്വിന്‍ മാത്രമാണ് പിടിച്ച് നിന്നത്. അശ്വിന്‍ 54 പന്തില്‍ ഏഴ് ബൗണ്ടറികള്‍ സഹിതം 38 റണ്‍സ് എടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ (15), മുഹമ്മദ് ഷമ്മ (1), ഇശാന്ത് ശര്‍മ്മ (3), ഭുംറ (0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സംഭാവന.

രണ്ടാം ദിവസം ഇന്ത്യയ്ക്കായി മുരളി വിജയ 46 റണ്‍സെടുത്തിരുന്നു. കെഎല്‍ രാഹുല്‍ (10), പൂജാര (0), രോഹിത്ത് ശര്‍മ്മ (10) എന്നിവരാണ് രണ്ടാം ദിവസം പുറത്തായ മറ്റ് ബാറ്റ്സ്മാന്‍മാര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി അവസരം മുതലാക്കി മോര്‍ക്കല്‍ നാല് വിക്കറ്റ് വീഴ്ത്തി. 22.1 ഓവറില്‍ 60 റണ്‍സ് വഴങ്ങിയാണ് മോര്‍ക്കല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ഹാഷിം അംലയുടേയും മര്‍ക്കരത്തിന്റേയും ഡുപ്ലെസിസിന്റേയും അര്‍ധ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക 335 റണ്‍സ് എടുത്തത്. അംല 82ഉം ഡുപ്ലെസിസിസ് 63ഉം മര്‍ക്കരം 94ലും റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഇശാന്ത് ശര്‍മ്മ മൂന്നും ആര്‍ അശ്വിന്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തി.