'വിരാടും ബാബറും ഓരേ വരിയില്‍ പരാമര്‍ശിക്കപ്പെടേണ്ടവരല്ല, അടുത്തുവന്നിട്ടുള്ളത് ഒരാള്‍ മാത്രം'; ഫഖര്‍ സമനെതിരെ അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ മോശം കാലഘട്ടത്തെ ബാബര്‍ അസമിന്റേതുമായി താരതമ്യം ചെയ്തതിന് പാക് താരം ഫഖര്‍ സമനെ പരോക്ഷമായി പരിഹസിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍. ബാബറിന്റെ സ്ഥാനത്ത് കോഹ്‌ലിയായിരുന്നെങ്കില്‍ ടീമിന് പുറത്താക്കപ്പെടില്ലായിരുന്നെന്നാണ് ഫഖര്‍ സമന്‍ പറഞ്ഞത്. വിരാടിനെയും ബാബറിനെയും ഒരേ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തരുതെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമില്‍ നിന്ന് ബാബറിനെ പുറത്താക്കാന്‍ പാകിസ്ഥാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. നിരവധി വിദഗ്ധരും ക്രിക്കറ്റ് താരങ്ങളും ഇതില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) വിമര്‍ശിച്ചും ബാബറിനെ വിരാടുമായി താരതമ്യം ചെയ്തും ഫഖര്‍ സമാന്‍ വിവാദത്തിന് തിരികൊളുത്തിയത്.

തീര്‍ച്ചയായും, ഒരു അവസരം ലഭിച്ചാല്‍ അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. പക്ഷേ അതിരുവിട്ടുള്ള ബാബര്‍ അസം-വിരാട് കോഹ്ലി താരതമ്യം പാടില്ല. ഇരുവരെയും ഒരേവരിയില്‍ പരാമര്‍ശിക്കേണ്ടതില്ല. എനിക്ക് ഖേദമുണ്ട്, ഞാന്‍ ബാബര്‍ അസമിനെ ശരിക്കും ഒരു മികച്ച കളിക്കാരനായി വിലയിരുത്തുന്നു. പക്ഷേ വിരാട് കോഹ്ലിയുടെ യോഗ്യത മറ്റൊന്നാണ്.

വിവിധ ഭൂപ്രദേശങ്ങളില്‍, സമയങ്ങളില്‍, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍, വിരാട് ചെയ്ത തരത്തിലുള്ള പ്രകടനങ്ങള്‍ ലോക ക്രിക്കറ്റില്‍ ആരും ചെയ്തിട്ടില്ല. എനിക്കറിയാവുന്നിടത്തോളം, ഈ സമയത്ത്, ആരെങ്കിലും വിരാടിന് അടുത്ത് വന്നിട്ടുണ്ടെങ്കില്‍ അത് ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ടാണ്- അശ്വിന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.