ക്രിക്കറ്റ് വാതുവെപ്പ്: ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർക്ക് മൂന്ന് മാസത്തെ വിലക്ക്!

ക്രിക്കറ്റ് വാതുവെപ്പ് നടത്തിയതിന് ഇംഗ്ലണ്ട് സ്പീഡ്സ്റ്റര്‍ ബ്രൈഡന്‍ കാര്‍സെയ്ക്ക് മൂന്ന് മാസത്തെ വിലക്ക്. 2017 നും 2019 നും ഇടയില്‍ വിവിധ ക്രിക്കറ്റ് മത്സരങ്ങളില്‍ 303 പന്തയങ്ങള്‍ നടത്തിയതിന് കാര്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ പന്തയങ്ങളിലൊന്നും അദ്ദേഹം സ്വയം പങ്കെടുത്ത മത്സരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല.

ക്രിക്കറ്റിന്റെ കര്‍ശനമായ വാതുവെപ്പ് സമഗ്രത നിയമങ്ങള്‍ പ്രൊഫഷണല്‍ കളിക്കാരെയും പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെയും സ്പോര്‍ട്സില്‍ പന്തയം വെക്കുന്നതില്‍ നിന്ന് വിലക്കുന്നു. 2024 മെയ് 28 മുതല്‍ ഓഗസ്റ്റ് 28 വരെയാണ് താരത്തിന്റെ സസ്പെന്‍ഷന്‍ കാലാവധി.

മൂന്ന് മാസത്തെ വിലക്ക് ബ്രൈഡണ്‍ കാര്‍സെയ്ക്ക് നിരവധി ക്രിക്കറ്റ് അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് കാരണമാകും. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിന് 28 കാരനായ താരത്തിന് ഇനി യോഗ്യതയില്ല. ശ്രീലങ്കയ്ക്കെതിരായ ലോര്‍ഡ്സില്‍ ഓഗസ്റ്റ് 29-ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനുള്ള അദ്ദേഹത്തിന്റെ ആദ്യ അവസരം. നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സിന് വേണ്ടി കളിക്കാനിരുന്ന ഹണ്ട്രഡ് മത്സരത്തിന്റെ മുഴുവന്‍ മത്സരങ്ങളും താരത്തിന് നഷ്ടമാകും.

ഇംഗ്ലണ്ടിനായി 14 ഏകദിനങ്ങളും മൂന്ന് ടി20യും താരം കളിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമില്‍ നിന്ന് വിരമിക്കുന്ന ജിമ്മി ആന്‍ഡേഴ്‌സന്റെ പകരക്കാരനായി കണക്കാക്കപ്പെട്ടിരുന്ന താരമനാണ് കാര്‍സെ. എന്നിരുന്നാലും, ഈ സസ്‌പെന്‍ഷന്‍ സമീപ ഭാവിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ സംശയത്തിലാക്കുന്നു.