'അവന് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമായിരുന്നു.': ഗില്ലിന്റെ ഏറ്റവും വലിയ എതിരാളി ആരെന്ന് പറഞ്ഞ് ആകാശ് ചോപ്ര

ശ്രീലങ്കക്കെതിരായ വരാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുത്തത് അദ്ദേഹത്തെ ഭാവി ക്യാപ്റ്റനായി വളര്‍ത്തിയെടുക്കു എന്ന ഉദ്ദേശ്യത്തോടെയാണെന്ന് ആകാശ് ചോപ്ര. ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടി ആയി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി കെ എല്‍ രാഹുലാണെന്നും ചോപ്ര കുറിച്ചു.

ഏകദിനത്തില്‍ രോഹിത് ശര്‍മ്മ ഉണ്ടാകും. കൗതുകകരമെന്നു പറയട്ടെ, മുഴുവന്‍ പരമ്പരയുടെയും വൈസ് ക്യാപ്റ്റന്‍സി ശുഭ്മാന്‍ ഗില്ലിനാണ് നല്‍കിയിരിക്കുന്നത്. കെ എല്‍ രാഹുലിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമായിരുന്നു. എന്നാല്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ഗില്ലിനെയാണ് അവര്‍ കണ്ടിരിക്കുന്നത്.

സഞ്ജു സാംസണെ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിന, ടി20 ടീമുകളിലേക്ക് ശിവം ദുബെയെ തിരഞ്ഞെടുത്തു. ഇത് അദ്ദേഹത്തിന് കൂടുതല്‍ പ്രധാനപ്പെട്ട റോളിനെ സൂചിപ്പിക്കുന്നു. ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അസാന്നിധ്യമാകാം ദുബെയുടെ തിരഞ്ഞെടുപ്പിന് കാരണം.

ഏകദിനത്തില്‍ പാണ്ഡ്യയുടെ അഭാവം സൂചിപ്പിക്കുന്നത് അദ്ദേഹം ഹ്രസ്വ ഫോര്‍മാറ്റില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നാണ്. പരിക്ക് മൂലം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ആറ് മാസത്തോളം ടീമിന് പുറത്തായിരുന്നു. അദ്ദേഹത്തിന്റെ സമീപകാല പരിക്കിന്റെ ചരിത്രം കണക്കിലെടുക്കുമ്പോള്‍, പാണ്ഡ്യയുടെ കരിയറിന്റെ പാത അനിശ്ചിതത്വത്തിലാണ്- ചോപ്ര പറഞ്ഞു.

ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി20, ഏകദിന പരമ്പരയാണ് കളിക്കുന്നത്. സൂര്യകുമാര്‍ യാദവ് ടി20യില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുമ്പോള്‍ രോഹിത് ശര്‍മ്മ ഏകദിനത്തില്‍ ടീമിനെ നയിക്കും. കൂടാതെ, ടി20, ഏകദിന ഫോര്‍മാറ്റുകളുടെ വൈസ് ക്യാപ്റ്റന്‍ ഗില്ലാണ്.