അദ്ദേഹം ഏറെ തെറ്റിദ്ധരിക്കപ്പെട്ടയാള്‍, കരിയറിന്റെ തുടക്കത്തില്‍ വെള്ളം കൊടുത്തുനടന്ന എന്നെ പരിഗണിച്ച ഏക വ്യക്തി; തുറന്നുപറഞ്ഞ് അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ഹെഡ് കോച്ചായി വരാനിരിക്കുന്ന ഗൗതം ഗംഭീറിനെ പ്രശംസിച്ച് വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. വിജയത്തിനായി അസാമാന്യമായ ആഗ്രഹവും പോരാട്ടവീര്യവുമുള്ള വ്യക്തിത്വമാണ് ഗംഭീറിന്റേതെന്ന് പറഞ്ഞ അശ്വിന്‍ അദ്ദേഹം ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്നും പറഞ്ഞു.

എന്റെ ആദ്യത്തെ പൂര്‍ണ്ണ പരമ്പരയില്‍ ഞാന്‍ കളിച്ചപ്പോള്‍, 2011-ലെ ലോകകപ്പിന് മുന്നോടിയുള്ള ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ ഞാന്‍ ഒരു ഡ്രിങ്ക്‌സ് കരിയര്‍ മാത്രമായിരുന്നു. എന്നിട്ടും, എന്റെ കരിയറിന്റെ തുടക്കത്തില്‍ ഗൗതം എന്നില്‍ വിശ്വാസം പുലര്‍ത്തിയത് അസാധാരണമായിരുന്നു. കാരണം എന്റെ സ്വദേശമായ തമിഴ്‌നാട്ടിന് പുറത്തുള്ള ആരില്‍ നിന്നും എനിക്ക് ഇത്തരത്തിലുള്ള പ്രോത്സാഹനം ലഭിച്ചിട്ടില്ല.

ഗൗതം ഗംഭീര്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. വിജയിക്കാനുള്ള അവിശ്വസനീയമായ ആഗ്രഹവും വിശപ്പും കൊണ്ട് നയിക്കപ്പെടുന്ന ഒരു കടുത്ത മത്സരാര്‍ത്ഥിയാണ് അദ്ദേഹം. ചില കളിക്കാര്‍ അവരുടെ വ്യക്തിത്വത്തിലെ സങ്കീര്‍ണതകളെ അവഗണിച്ചും നമ്മുടെ മനസ്സില്‍ നായകന്മാരായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഇതൊരു കായിക വിനോദമാണ്, ഒരു സിനിമാ വിവരണമല്ല- യഥാര്‍ത്ഥ നായകന്മാരോ വില്ലന്മാരോ ഇല്ല, വിജയത്തിനായി പരിശ്രമിക്കുന്ന എതിരാളികള്‍ മാത്രം. അദ്ദേഹം ഒരു പോരാളിയാണ്. പൊതുവായ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിലും, ഗംഭീറിന്റെ അക്ഷീണമായ പ്രയത്‌നത്തോടും പ്രതിബദ്ധതയോടും എനിക്ക് വലിയ ബഹുമാനമുണ്ട്- അശ്വിന്‍ പറഞ്ഞു.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ പിന്തുടര്‍ന്ന് വരുമെന്ന് കരുതപ്പെടുന്നു, ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പിന് ശേഷം അവസാനിക്കും. ഗംഭീര്‍ കഴിഞ്ഞ ദിവസം ബിസിസിഐയുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടെ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഡബ്ല്യുവി രാമനും ഒരു അജ്ഞാതനായ വിദേശീയ കളിക്കാരനും അഭിമുഖത്തിനെത്തി. അന്തിമ പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കണം.