IND vs BAN: കാണ്‍പൂര്‍ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആദ്യ ടെസ്റ്റിലിറങ്ങിയ അതേ ടീമിനെ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തിയാണ് ബിസിസിഐ പ്രഖ്യാപനം. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരില്‍ നടക്കും.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (സി), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് (ഡബ്ല്യുകെ), ആര്‍ അശ്വിന്‍, ആര്‍ ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് നേടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്ഡസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിനം 234 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.

158ന് നാലെന്ന നിലയില്‍ നാലാംദിനം ആരംഭിച്ച ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ഷക്കീബ് അല്‍ ഹസനും പിടിച്ചുനിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമം നടത്തിയെങ്കിലും അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 89 പന്തില്‍ 61 റണ്‍സാണ് നജ്മുല്‍ ഹുസൈന്‍ നേടിയത്. 56 പന്തില്‍ 25 റണ്‍സോടെ ഷാക്കിബ് പുറത്തായി. അധികം താമസിപ്പിക്കാതെ ബാക്കി വിക്കറ്റുകളും വേഗം വീണു.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അശ്വിന്റെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ 376 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

227 റണ്‍സിന്റെ ലീഡോടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 287-ന് നാല് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ച്വറികളാണ് രണ്ടാം ഇന്നിംഗസില്‍ ഇന്ത്യക്ക് കരുത്തായത്.