'ക്യാമറകള്‍ എടുത്ത് ഈ നിമിഷം ഓഫീസില്‍ നിന്ന് ഇറങ്ങണം'; അല്‍ ജസീറ ചാനലില്‍ അതിക്രമിച്ച് കയറി ഇസ്രയേല്‍ സൈന്യം; വെസ്റ്റ് ബാങ്കിലെ ഓഫീസ് പൂട്ടിച്ചു

വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ അല്‍ ജസീറ ചാനലിന്റെ ഓഫീസില്‍ റെയിഡ്. പരിശോധനകള്‍ക്ക് പിന്നാലെ ബ്യൂറോ അടച്ചുപൂട്ടാന്‍ ഇസ്രയേലി സൈന്യം ഉത്തരവിട്ടു. 45 ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം. ഇന്നു പുലര്‍ച്ചെയാണ് സൈന്യം ഓഫിസില്‍ റെയ്ഡ് നടത്തിയത്.

തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ മാസ്‌ക് ധരിച്ച, ആയുധധാരികളായ സൈനികര്‍ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറി. ഇസ്രായേലി സൈന്യം ഓഫിസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും ഉത്തരവ് കൈമാറുന്നതിന്റെയും ദൃശ്യങ്ങള്‍ തത്സമയം അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെററ് വര്‍ക്കിന്റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അല്‍-ഒമാരിക്കാണ് ബ്യൂറോ അടക്കാനുള്ള ഉത്തരവ് കൈമാറിയത്. തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് അല്‍ ജസീറ പറയുന്നു.

നടപടിയെ അല്‍ ജസീറ അപലപിച്ചു. എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസില്‍ നിന്ന് ഇറങ്ങാനാണ് ഇസ്രയേലി സൈനികന്‍ അറബിയില്‍ ആവശ്യപ്പെട്ടത്. ഈ ഏകപക്ഷീയമായ സൈനീക തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് സ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനല്‍ പ്രവര്‍ത്തിയെന്നാണ് അല്‍ ജസീറ ഇസ്രയേലി സൈന്യത്തിന്റെ ഈ നടപടിയെക്കുഒറിച്ചുള്ള പ്രസ്താവനയില്‍ പറഞ്ഞത്.

അതേസമയം, പലസ്തീന്‍ ജനതയ്ക്കെതിരായ അധിനിവേശ കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടുന്ന മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പുതിയ ലംഘനമായി ഈ വിലക്കിനെ കാണുന്നുവെന്ന് പലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് പ്രതികരിച്ചു.