IND vs NZ: 'കാര്യങ്ങള്‍ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയല്ല'; സൂപ്പര്‍ താരത്തിന്‍റെ ഭാവിയില്‍ നിലപാടറിയിച്ച് ഗംഭീര്‍

പൂനെയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ പ്ലെയിംഗ് ഇലവനെ കുറിച്ച് നിര്‍മായക സൂചനകള്‍ നല്‍കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും വരാനിരിക്കുന്ന ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ കെ എല്‍ രാഹുലിനെ നിലനിര്‍ത്തുമെന്ന് ഗൗതം ഗംഭീര്‍ സൂചന നല്‍കി.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24 വ്യാഴാഴ്ച ആരംഭിക്കും. ബെംഗളൂരുവില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയ രോഹിത് ശര്‍മ്മയുടെ ടീം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 0-1 ന് പിന്നിലാണ്.

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ഗൗതം ഗംഭീര്‍, ഒരു ടെസ്റ്റ് മത്സരത്തിനായി ഒരു പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിലെ വെല്ലുവിളികള്‍ എടുത്തുകാണിച്ചു. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും കളിക്കാര്‍ക്കിടയില്‍ മത്സരം ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഏത് ടെസ്റ്റ് മത്സരത്തിലും ഒരു പ്ലെയിംഗ് ഇലവനെ എടുക്കുന്നത് എല്ലായ്‌പ്പോഴും കഠിനമാണ്. മത്സരം ഉണ്ടായിരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്- ംഭീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെ എല്‍ രാഹുലിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടും പ്രതികരിച്ച ഗംഭീര്‍ സോഷ്യല്‍ മീഡിയ അഭിപ്രായങ്ങള്‍ ടീം മാനേജ്‌മെന്റിനെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. കാണ്‍പൂരിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ രാഹുല്‍ ന്യായമായും മികച്ച പ്രകടനം നടത്തിയെന്നും മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം സമ്മതിച്ചു.

ഇലവന്‍ കളിക്കുന്നത് സോഷ്യല്‍ മീഡിയ തീരുമാനിക്കുന്നപോലല്ല. സോഷ്യല്‍ മീഡിയയോ വിദഗ്ധരോ എന്ത് വിചാരിക്കുന്നു എന്നതല്ല ടീം മാനേജ്മെന്റ് എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം. കഠിനമായ കാണ്‍പൂര്‍ പിച്ചില്‍ അദ്ദേഹത്തിന് മാന്യമായ പ്രകടനം ഉണ്ടായിരുന്നു. അതെ, വലിയ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഈ ടീം മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ നോക്കുകയാണ്- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.