IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

വേൾഡ് കപ്പ്‌ പ്ലെയിങ് ഇലവണിലെ വിക്കറ്റ് കീപ്പർ ആരാണ് എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കെ, സഞ്ജു സാംസണും, റിഷഭ് പന്തും നേർക്കുനേർ വന്നൊരു രാത്രി. അവിടെ, മത്സരത്തിന്റെ ആദ്യ പകുതിയിൽ, തന്റെ ബോഡി വെയിറ്റ് മുഴുവനായും ഷോട്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടും, ബോൾ ക്ലിയർ ചെയ്യാൻ അയാസപ്പെടുന്ന റിഷഭ് പന്തിനെ നമ്മൾ കാണുന്നുണ്ട്.
രണ്ടാം പകുതിയിൽ, ആദ്യ ഓവറിൽ തന്നെ ജെയ്സ്വാൾ വീഴുമ്പോൾ, സഞ്ജു സാംസൺ ക്രീസിലേക്ക് വരികയാണ്.
ഒരു വശത്ത് ബട്ട്‌ലർ സ്ട്രഗിൾ ചെയ്യുമ്പോൾ, ഖലീൽ അഹമ്മദിന്റെ ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറി, പൂ പറിക്കുന്ന ലാഘവത്തോടെ സഞ്ജു ലോങ്ങ്‌ ഓണിനു മുകളിലൂടെ പറത്തുകയാണ്. തൊട്ടടുത്ത നിമിഷം തന്നെ ആ എക്സ്ക്വിസിറ്റ് ടൈമിങ്ങിന്റെ മകുടോദാഹരണം പോലെ എക്സ്ട്രാ കവറിലൂടെ നയന മനോഹരമായൊരു ഒരു ബാക്ക് ഫൂട്ട് പഞ്ച്.
ലോങ്ങ്‌ ഓണിനു മുകളിലൂടെ ഇശാന്ത്‌ ശർമ്മയും മുകേഷ് കുമാറും ആകാശസീമകളെ ചുംബിച്ചു പറക്കുമ്പോൾ നമ്മൾ തിരിച്ചറിയുകയാണ്, ക്രീസിൽ,നൃത്ത- നൃത്യ-നാട്യ-നടനമാടാതെ, ശരീരഭാരം മുഴുവനായി ഷോട്ടിലേക്ക് കൊടുക്കാതെ, അനായാസമായി പവർ ജനറേറ്റ് ചെയ്യാൻ സാധിക്കുമെന്ന്.
“ഹോൾഡ് യുവർ ഹാൻസ് ഇൻ ദ ക്രൗഡ്” എന്ന് പറഞ്ഞ് കമന്റ്റ്റേറ്റർ നാവെടുക്കും മുൻപേ, ഈ രാത്രിയിലെ ഏറ്റവും മികച്ച ബൗളർ കുൽദീപിനെ കാണികൾക്കിടയിലേക്ക് കോരിയിട്ട് ക്കൊണ്ട് സഞ്ജു അർദ്ധസെഞ്ച്വറി തികയ്ക്കുകയാണ്.
ബാക്ക് എൻഡിൽ, ഡൽഹിക്കായി ടൈറ്റ് ഓവറുകൾ എറിയാറുള്ള റസീഖിനെ, സഞ്ജു കടന്ന് ആക്രമിക്കുമ്പോൾ, സ്റ്റേഡിയത്തിന്റെ തേർഡ് ടീയറിലേക്കാണ് ബോൾ പറന്നു താഴുന്നത്. ലോങ്ങ്‌ ഓഫിനു മുകളിലൂടെ പറന്ന തൊട്ടടുത്ത ഷോട്ട്, ഒരു മിസ്കണക്ഷനാണോയെന്ന് സംശയം ജനിപ്പിച്ചെങ്കിലും, റിപ്ലൈയിൽ അതൊരു പെർഫെക്ട് കണക്ഷനായിരുന്നുവെന്ന് കളി പറയുന്നവരും, കളി കാണുന്നവരും ഒരേപോലെ സ്ഥിരീകരിക്കപ്പെടുകയാണ്.
മുടിനാരിഴയുടെ വ്യത്യാസത്തിൽ സംശയങ്ങൾ ബാക്കിയാക്കി ബൗണ്ടറിലൈനിൽ, ഷായി ഹോപ്പിന്റെ കൈകളിലെ ആ മികച്ച ഇന്നിങ്സ് അവസാനിക്കുമ്പോൾ, ഡഗ് ഔട്ടിൽ റിക്കി പോണ്ടിങ്ങിന്റ മുഖത്ത് തെളിഞ്ഞ ആശ്വാസത്തിന്റെ കണങ്ങൾ, ആ വിക്കറ്റിന്റെ വലിപ്പം എടുത്തറിയിച്ചു.
ഒരു പക്ഷെ, ബട്ട്‌ലറും, ജെയ്സ്വാളുമൊക്കെ മാച്ച് വിന്നിങ് ഇന്നിങ്സുകൾ കളിക്കുമ്പോൾ, മറുവശത്ത്‌ സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ, ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി സഞ്ജുവിനൊപ്പമുണ്ടായിരുന്നെങ്കിൽ, മാച്ച് ഫിനിഷ് ചെയ്തേ അയാൾ തിരിച്ചു കയറുകയുള്ളായിരുന്നു.
“അൺബീലിവബിൾ പ്ലേയർ ” എന്ന വിശേഷണം നൽകി അജിത്ത് അഗാർക്കർ സഞ്ജുവിന് വേൾഡ് കപ്പ്‌ ടീമിലേക്ക് സ്ഥാനം നൽകുമ്പോൾ, ടീം സെലക്ഷന് മണിക്കൂറുകൾക്ക് മുൻപ് LSG ക്കെതിരെ കളിച്ച ആ 71 റൺസിന്റെ മാച്ച് വിന്നിങ് ഇന്നിങ്സാണ്, ഒഴിവാക്കാൻ ഒരു ന്യായീകരണവുമില്ലാത്ത വിധത്തിൽ സഞ്ജുവിന്റെ സെലെക്ഷൻ അനിവാര്യമാക്കി മാറ്റിയത്. അല്ലെങ്കിൽ, അവസാന നിമിഷത്തെ ഒരു കൺസീൽഡ് ടെൻഡറിൽ, പതിവ് പോലെയൊരു മണിയമ്പറ പുരുഷു സ്ഥാനമുറപ്പാക്കിയെനേം.
ക്യാപ്റ്റൻസി, സഞ്ജുവിനെ കൂടുതൽ മെച്ചുവെറും, സെൻസിബിളും, റെസ്പോൺസിബിളുമാക്കി മാറ്റുമ്പോഴും, അയാൾ സ്ട്രൈക്ക് റേറ്റിൽ വെള്ളം ചേർക്കാൻ തയ്യാറാവുന്നില്ല എന്നത് എടുത്തു പറയണം. ഗ്രൗണ്ടിലെ ബോഡി ലാംഗ്വേജും, പോസ്റ്റ്‌ മാച്ച് പ്രസന്റേഷനിലെ കോൺഫിഡൻസ് തുടിക്കുന്ന വാക്കുകളും, നിലവിൽ അയാൾ എത്ര മികച്ച മെന്റൽ സ്പേസിലാണ് എന്ന് അടിവരയിടുന്നു. സ്പിന്നേർസിനെ നേരിടുമ്പോളുണ്ടായിരുന്നു ദൗർബല്യങ്ങളെയും അയാൾ അഡ്രസ്സ് ചെയ്തിരിക്കുന്നു.
ഇനിയും അയാൾക്ക്‌ വേണ്ടത്, ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ബാക്ക് അപ്പ് ആണ്. പതിറ്റാണ്ടുകൾക്ക് മുൻപ് വിശാഖപട്ടണത്ത്‌ വെച്ച് ഒരു ഇന്ത്യൻ ക്യാപ്റ്റൻ, തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്ന ആരുമറിയാത്തൊരു റാഞ്ചിക്കാരൻ പയ്യന് വൺ ഡൗണിൽ അവസരം കൊടുത്തപ്പോൾ, രചിക്കപ്പെട്ടത് ഒരു വലിയ ചരിത്രമായിരുന്നു.
അത്തരം ചരിത്രങ്ങൾ പുനർരചിക്കാൻ, ഒരു പെർഫെക്ട് ക്യാപ്റ്റൻസി മെറ്റീരിയലായി ഇതിനകം തന്നെ ക്രിക്കറ്റ് വിദഗ് ദർ വിലയിരുത്തി കഴിഞ്ഞ സഞ്ജുവിന് വേണ്ടി, വേൾഡ് കപ്പ് ടീമിലെ വൺ ഡൌൺ സ്ഥാനം മാറ്റിവെയ്ക്കാൻ ടീം മാനേജ്മെന്റിനു ആർജവമുണ്ടാകട്ടെ.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍