ഐപിഎല്‍ 2024: അങ്ങനങ്ങു പോയാലോ.., കോഹ്‌ലിക്കെതിരെ ബിസിസിഐയുടെ നടപടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17ാം സീസണില്‍ പൊതുവേ ശാന്തനായിരുന്ന വിരാട് കോഹ്ലി ഒടുവില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തില്‍ തന്റെ മറുവശം കാണിച്ചു. ഹര്‍ഷിത് റാണയുടെ ഉയര്‍ന്ന ഫുള്‍ ടോസില്‍ ബാറ്റ് വെച്ച് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നോബോളെന്ന് വിചാരിച്ച് ബോളില്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ അത് ബോധ്യപ്പെടാതെ കോഹ്ലി ഡിആര്‍എസ് എടുത്തു.

പന്ത് അരയ്ക്ക് മുകളിലാണെന്ന് കരുതിയാണ് കോഹ്‌ലി ഡിആര്‍എസ് എടുത്തത്. തേര്‍ഡ് അമ്പയറില്‍നിന്നും അദ്ദേഹത്തിന് അനുകൂലമായ തീരുമാനം ലഭിച്ചില്ല. വെറ്ററന്‍ നിരാശനായി ഡഗൗട്ടിലേക്ക് മടങ്ങി. എന്നിരുന്നാലും, അമ്പയര്‍മാരോട് തര്‍ക്കിച്ച താരം അവരില്‍ ഒരാളെ അധിക്ഷേപിക്കുന്നത് പോലും കണ്ടു. കോഹ്ലിയുടെ പെരുമാറ്റത്തില്‍ അമ്പയര്‍മാര്‍ അസ്വസ്തരായിരുന്നു.

സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) വിരാടിനെതിരെ നടപടിയെടുത്തു. കോഹ്‌ലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8 പ്രകാരം ലെവൽ 1 കുറ്റമാണ് കോഹ്‌ലി ചെയ്തതെന്ന് അധികൃതർ അറിയിച്ചു. മുൻ ആർസിബി ക്യാപ്റ്റൻ കുറ്റം സമ്മതിച്ചതായും പെനാൽറ്റി സ്വീകരിച്ചതായും അവർ പറഞ്ഞു.

അതേസമയം, മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും വസീം ജാഫറും തീരുമാനത്തില്‍ തൃപ്തരല്ലെന്നും കോഹ്ലി നിര്‍ഭാഗ്യവാനാണെന്നും പറഞ്ഞു. ”പന്ത് അരക്കെട്ടിന് മുകളിലായിരുന്നു, കോഹ്ലിയെ പുറത്താക്കാന്‍ പാടില്ലായിരുന്നു. തീരുമാനത്തില്‍ ഞാന്‍ തൃപ്തനല്ല. അവന്‍ നിര്‍ഭാഗ്യവാനാണ്, ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

”പന്ത് അരക്കെട്ടിന് മുകളില്‍ വ്യക്തമായതിനാല്‍ അമ്പയര്‍മാരുടെ തെറ്റായ തീരുമാനമായിരുന്നു അത്. പന്ത് താഴുകയായിരുന്നു, പക്ഷേ അത് അപ്പോഴും നോ ബോള്‍ ആയിരുന്നു,” വസീം ജാഫര്‍ പറഞ്ഞു.