ഐപിഎല്‍ 2025: മെഗാ ലേലത്തിന് ഒരുക്കം തുടങ്ങി ബിസിസിഐ, ഫ്രാഞ്ചൈസികള്‍ക്ക് നെഞ്ചിടിപ്പ്, കാരണം ഇതാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണ്‍ അടുത്തിടെ വിജയകരമായി അവസാനിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) മെഗാ ഇവന്റിന്റെ ചരിത്രത്തിലെ മൂന്നാം കിരീടം നേടി. അതേസമയം, ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ആംരഭിച്ചു. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് എത്ര താരങ്ങളെ നിലനിര്‍ത്താനാവും, എന്തെങ്കിലും മാറ്റമുണ്ടാവുമോ എന്നാണ് ഉയരുന്ന സംശയങ്ങള്‍.

ബിസിസിഐയെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓരോ ടീമിനും മൂന്ന് താരങ്ങളെ നിലനിര്‍ത്താം. ഒരു താരത്തെ ആര്‍ടിഎം നിയമത്തിലൂടെയും ടീമിലേക്കെത്തിക്കാനാവും. അങ്ങനെ പരമാവധി നാല് താരങ്ങളെ ഓരോ ടീമിനും നിലനിര്‍ത്താം. അതുകൊണ്ടുതന്നെ വലിയ അഴിച്ചുപണി ടീമുകള്‍ക്ക് നടത്തണം.

ലീഗിലെ ചില ടീമുകള്‍ മൂന്ന് മുതല്‍ നാല് വരെ കളിക്കാരെ മാത്രം നിലനിര്‍ത്താന്‍ അനുവദിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വലിയ വേദിയില്‍ തങ്ങളുടെ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കാന്‍ സ്റ്റാര്‍ കളിക്കാരെ പതിവായി മാറ്റുന്നത് കാരണം വിശ്വസ്തരായ ആരാധകരുടെ അഭാവം ചില ടീമുകള്‍ ചൂണ്ടിക്കാണിക്കുന്നു.