'ജഡേജക്കും ഒരാഗ്രഹം കാണില്ലേ... കുടുംബവും മക്കളുമായി ടിവിയില്‍ ലോകകപ്പ് കാണണമെന്ന്...'

ഋഷഭ് പന്തിന് ആന ഭാഗ്യം ഉള്ളതോണ്ട് റണ്‍ കിട്ടി.. ശരി,ശരി സമ്മതിക്കുന്നു. എന്നാല്‍ ഇയാളോ? ആദ്യ രണ്ട് വിക്കറ്റ് വീണപ്പോള്‍ സാധാരണ ഉണ്ടാവാറുള്ള കൊളാപ്‌സ് ഒഴിവാക്കിയും പാക്കിസ്ഥാന്‍ ബൗളേഴ്‌സിന് മുന്‍തൂക്കം കിട്ടാതിരിക്കാനും റണ്‍റെറ്റ് അധികം താഴാതെ നിര്‍ത്താനും വേണ്ടി പാഡും കെട്ടി ഇറക്കി വിട്ട ഒരു ഫാന്‍ പോലും കയ്യടിക്കാനില്ലാത്ത അക്‌സര്‍ പട്ടേല്‍ എന്ന സാക്ഷാര്‍ സര്‍ രവീന്ദ്ര ജഡേജയുടെ നിഴലില്‍ നിന്നും ഒരു കാലത്തും രക്ഷപ്പെടാനിടയില്ലാത്ത ഒരു കളിക്കാരന്‍..

അയാള്‍ തന്നെ ആണ് പന്തിന് ജീവന്‍ വെക്കുന്നതിന് മുമ്പ് പാക്കിസ്ഥാന്‍ എടുത്ത അഡ്വാന്റേജ് ഇന്ത്യക്ക് തിരിച്ച് നല്‍കിയത്.. ഷഹീന്‍ അഫ്രീദിയെ അപ്പര്‍ കട്ട് ചെയ്ത് അടിച്ച ആ സിക്‌സ്.. അയ്യന്റെ മോനേ! പന്ത് അപ്പുറത്ത് ഉള്ളത് കൊണ്ട് വമ്പന്‍ ഷോട്ടിന് പോയി വിക്കറ്റ് കളഞ്ഞു..

ഒരു പക്ഷെ പന്തിന് ആ ലൈഫുകള്‍ കിട്ടിയില്ലാര്‍ന്നേല്‍ ഒരെന്റില്‍ ഇയാള്‍ നല്ലൊരു ഇന്നിങ്‌സുമായി കണ്ടേനെ.. ഇങ്ങനെ പേസ് ബൗളര്‍മാര്‍ വാണ പിച്ചില്‍ വിക്കറ്റ് വീഴ്ത്തിയ ഏക സ്പിന്നറും ഇയാളാണ്… ചെറിയ സ്‌കോര്‍ പിറന്ന ഈ ഗ്രൗണ്ടില്‍ മാന്‍ ഓഫ് ദിമാച്ചിനും ഇയാള്‍ അര്‍ഹനാണ്.. എന്നാല്‍ പത്തൊമ്പതാം ഓവര്‍ കളറാക്കിയ ബുംറ അതിന് ഒരു അവസരം നല്‍കിയില്ല എന്നതാണ് സത്യം..

എന്നാലും ജഡേജയെ എന്തിനാണ് ഇന്ത്യ ഇനിയും ബാക്ക് അപ്പ് ചെയ്യണത് എന്ന് ഇനിയും എനിക്ക് മനസ്സിലാവണില്ല.. ബാറ്റും ബോളും ഉഗ്രന്‍ ഫീല്‍ഡും ഉള്ള ഒരു മാണിക്യം നമ്മുടെ കയ്യിലുള്ളപ്പോള്‍ പഴയ ആ സ്വര്‍ണ്ണക്കട്ടി വീണ്ടും വീണ്ടും ഉരച്ച് നോക്കേണ്ടി വരണത് എന്തൊരു കഷ്ടമാണ്.!

രവിചന്ദ്രന്‍ അശ്വിന്‍ വരെ വീട്ടിലിരുന്നാണ് ഇപ്പോ ലോകകപ്പ് കാണണത്.. ജഡേജക്കും ഒരാഗ്രഹം കാണില്ലേ.. കുടുംബവും മക്കളുമായി ടിവിയില്‍ ലോകകപ്പ് കാണണമെന്ന്..

എഴുത്ത്: ഹാരിസ് മരത്തംകോട്