ആ ഒറ്റ പറച്ചിലിൽ തന്നെ എല്ലാം ഉണ്ടല്ലോ കോഹ്‌ലി, മത്സരശേഷം കിംഗ് പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ആർസിബി ആരാധകർ; സംസാരത്തിനിടയിൽ പ്രമുഖർക്കിട്ട് ഒരു കൊട്ടും

ഐപിഎല്ലിൽ മുംബൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് കിങ്‌സ് മാറി. ധരംശാലയിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 60 റൺസിനാണ് പഞ്ചാബിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 242 റൺസ് വിജയലക്ഷ്യമാണ് ആർസിബി മുന്നോട്ടുവച്ചത്. വിരാട് കോലിയുടെ (47 പന്തിൽ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രജത് പടീധാർ 23 പന്തിൽ 55 റൺസെടുത്തു. കാമറോൺ ഗ്രീൻ (27 പന്തിൽ 46), ദിനേശ് കാർത്തിക് (7 പന്തിൽ 18) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 17 ഓവറിൽ 181ന് എല്ലാവരും പുറത്താക്കുക ആയിരുന്നു. സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയത് ആർസിബിക്കും ഇന്ത്യക്കും ഒരുപോലെ ആവേശമായി.

സ്ട്രൈക്ക് റേറ്റിന്റെ പേരിൽ ഏറെ നാളുകളായി വിമർശനം കേൾക്കുന്ന ഇത്തവണത്തെ സീസണിലെ ഓറഞ്ച് ക്യാപ് ജേതാവ് കൂടിയായ കോഹ്‌ലി ഇന്നലെ 7 ഫോറിന്റെയും 6 സിക്സിന്റെയും അകമ്പടിയോടെയാണ് 92 റൺസ് എടുത്തത്. അത് പിറന്നത് ആകട്ടെ 195 .74 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലുമാണ്,

വിരാട് കോഹ്‌ലി മത്സരശേഷം പറഞ്ഞത് ഇങ്ങനെയാണ്:

“ഞാൻ ഇപ്പോഴും അളവിനേക്കാൾ ഗുണമേന്മയാണ് ഇഷ്ടപ്പെടുന്നത്. എൻ്റെ കരിയറിൻ്റെ ഈ ഘട്ടത്തിൽ എനിക്ക് എന്റെ കളി മനസിലാക്കേണ്ടതുണ്ട്. ഞാൻ ഇപ്പോഴും എൻ്റെ കളി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. സ്ലോഗ് സ്വീപ്പ് ഷോട്ടുകൾ സ്പിന്നർമാർക്ക് എതിരെ ഞാൻ പുറത്തെടുത്തു. പണ്ട് ചെയ്തതുപോലെ അടിക്കാമെന്ന് എനിക്കറിയാം.

“മധ്യ ഓവറുകളിൽ എൻ്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താൻ എനിക്ക് കൂടുതൽ റിസ്ക് എടുക്കേണ്ടതുണ്ട്. ടൂർണമെൻ്റിൻ്റെ ആദ്യ പകുതിയിൽ ഞങ്ങൾ വേണ്ടത്ര മികവ് പുലർത്തിയിരുന്നില്ല. പോയിൻ്റ് ടേബിളിൽ നോക്കുന്നത് നിർത്തി ആത്മാഭിമാനത്തിന് വേണ്ടി കളിക്കുകയായിരുന്നു ഞങ്ങൾ. സ്വയം അഭിമാനിക്കുകയും ആരാധകർക്കായി കളിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ ലസ്ഖ്യം.

“നമ്മുടെ നിലവാരം ഉയർത്തേണ്ടതുണ്ട്. ഞങ്ങൾ ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ, വിവിധ ഘടകങ്ങളെ ആശ്രയിക്കുന്നതിനുപകരം ഞങ്ങൾ മികച്ച സ്ഥാനത്ത് എത്തുമായിരുന്നു,” വിരാട് കോഹ്‌ലി പറഞ്ഞു.

എന്തായാലും വരാനിരിക്കുന്ന മത്സരങ്ങളിൽ ചെന്നൈ, ഹൈദരാബാദ് ടീമുകളുടെ തോൽവിയും തങ്ങളുടെ മികച്ച ജയവും മാത്രമേ ആർസിബിയെ അടുത്ത റൗണ്ടിൽ എത്തിക്കുക ഉള്ളു.