'ഒരിക്കല്‍ പോലും സംശയാലുവായി നില്‍ക്കുന്നത് കണ്ടിട്ടില്ല'; അയാളെപ്പോലൊരു കളിക്കാരനെയാണ് ഏതൊരു ടീമും ആഗ്രഹിക്കുന്നതെന്ന് മാംബ്രെ

ജസ്പ്രീത് ബുമ്രയെ പോലൊരു കളിക്കാരന്‍ ഏത് ടീമിന്റെയും സ്വപ്‌നമാണെന്ന് ഇന്ത്യന്‍ ടീമിന്റെ മുന്‍ ഫീല്‍ഡിംഗ് കോച്ച് പരാസ് മാംബ്രെ. സ്വന്തം കഴിവില്‍ അടിയുറച്ച് വിശ്വാസമുള്ളയാളാണ് ബുമ്രയെന്നും ഒരിക്കല്‍ പോലും അദ്ദേഹം സംശയാലുവായി നില്‍ക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും മാംബ്രെ പറഞ്ഞു.

ലോകകപ്പിനിടയില്‍ ടീം സമ്മര്‍ദത്തിലേക്ക് നീങ്ങുമ്പോഴെല്ലാം രോഹിത് പന്ത് ബുമ്രയെ ഏല്‍പ്പിക്കും. മായാജാലക്കാരന്റെ വൈദഗ്ധ്യത്തോടെ ബുമ്ര ക്യാപ്റ്റന്റെ ആഗ്രഹം നിറവേറ്റും. അതായിരുന്നു കളി. ടി20യില്‍ മാത്രമല്ല, എല്ലാ ഫോര്‍മാറ്റിലും ബുമ്ര ഒന്നാമനാണ്. അതില്‍ സംശയം വേണ്ട.

പ്രതിഭ ഉണ്ടാവുകയെന്നത് സാധാരണമാണ്. പക്ഷേ അത് എല്ലായ്‌പ്പോഴും നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് അസാധാരണമായ കഴിവ് ആവശ്യമാണ്. കളിയില്ലാത്ത ദിവസങ്ങളില്‍ പോലും ബുമ്ര കഠിനാധ്വാനിയാണ്. അത്രയധികം ഫോക്കസ്ഡായാണ് ബുമ്ര ജീവിക്കുന്നത്.

ശരിയായ സമയത്ത് ശരിയായ പന്തെറിയാന്‍ കഴിയുന്ന വൈദഗ്ധ്യം ഒറ്റ രാത്രി കൊണ്ട് ആരിലും വന്ന് ചേരുന്നതല്ല. പത്തില്‍ ഒന്‍പത് തവണയും ബുമ്ര അത് നേടിയിരിക്കുമെന്നത് താരത്തെ തലമുറയുടെ താരമാക്കി മാറ്റുന്നു- മാംബ്രെ കൂട്ടിച്ചേര്‍ത്തു.