കപ്പുകള്‍ വാരിക്കൂട്ടിയിട്ടില്ല, ഫൈനലുകളില്‍ ഇടറി വീഴാതിരുന്നിട്ടില്ല, പക്ഷേ അയാള്‍ക്കൊപ്പം പോന്ന ഒരു നായകനെയും ഇന്ത്യന്‍ ടീമിന്റെ അമരത്തു  ഇന്നേവരെ കണ്ടിട്ടില്ല!

1996 ന്റെ പകുതിയോടെയാണ് അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമാകുന്നത്.. നിഷേധിയുടെയും,തന്റേടിയുടെയും ശരീരഭാഷയോടെ ക്രിക്കറ്റിന്റെ ജന്മഭൂമിയില്‍ സെഞ്ചുറിയോടെ കരിയര്‍ തുടങ്ങി.. പിന്നീട് ഒരു ദശാബ്ദകാലത്തോളം ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ അങ്ങേരുടെ പേരില്ലാതെ ഇന്ത്യ അധികം കളികള്‍ കളിച്ചിട്ടില്ല..

കല്‍ക്കട്ടയിലെ രാജകുടുംബത്തിന് മാത്രം അന്നോളം സ്വന്തമായിരുന്ന സൗരവ് ചണ്ഡീദാസ് ഗാംഗുലി എന്ന നിഷേധി പിന്നീട് നിരവധി ഇന്ത്യന്‍ മനസ്സുകളില്‍ വീരാരാധന നിറച്ചു.. 12 വര്‍ഷം നീണ്ട കരിയര്‍.. ഗാംഗുലിയുടെ പ്രതിഭക്കൊപ്പം പോന്ന ഒരു ക്രിക്കറ്റര്‍ക്കു അതത്ര നീണ്ട കരിയര്‍ ഒന്നുമല്ല.. അതില്‍ തന്നെ പലപ്പോഴും പുറത്താക്കലുകള്‍…അതിശക്തമായ തിരിച്ചുവരവുകള്‍.. ക്രിക്കറ്റിലെ സുവര്‍ണകാലത്തിന്റെ ഇന്ത്യന്‍ ട്രെന്‍ഡ് ആയിരുന്നു ഗാംഗുലി..

ടെസ്റ്റില്‍ തുടങ്ങിയ സെഞ്ച്വറി നേട്ടങ്ങള്‍ പക്ഷെ,ഗാംഗുലി തുടര്‍ന്നതും, പടര്‍ന്നതും ഏകദിനത്തിലായിരുന്നു.. ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനോടൊപ്പം ഇന്ത്യന്‍ അക്കൗണ്ട് തുറക്കുക എന്ന ഏറെക്കുറെ ശ്രമകരമായ ദൗത്യം (ഗാംഗുലിക്ക് മുന്‍പ്, 94 ല്‍ സച്ചിന്‍ ഓപ്പണറായതിനു ശേഷം, ഏതാണ്ട് ഇരുപതോളം പേരെ ഇന്ത്യ മറ്റേ എന്‍ഡില്‍ പരീക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്ക്. പൂപറിക്കുന്ന ലാഘവത്തോടെയാണ് ഗാംഗുലി ഏറ്റെടുത്തത്.. പിന്നീടങ്ങോട്ട് ചിലപ്പോളൊക്കെ സാക്ഷാല്‍ സച്ചിനെ അതിശയിപ്പിക്കുന്ന ഇന്നിങ്സുകള്‍ തുടര്‍ച്ചയായി ഗാംഗുലി പ്രദര്‍ശിപ്പിച്ചു.. ഇന്ത്യ വിജയങ്ങള്‍ ശീലമാക്കാന്‍ തുടങ്ങി. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ജോഡി നൂറ്റമ്പതിലധികം മത്സരങ്ങളില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നു.

2000 ല്‍ ക്രിക്കറ്റ് ലോകത്തില്‍ ആഞ്ഞടിച്ച കോഴകൊടുങ്കാറ്റില്‍ ഇന്ത്യന്‍ തോണിയുടെ അമരത്തില്‍ എത്തിയ ഗാംഗുലി അതില്‍ പിന്നീട് ദാദയായി. തന്റെ സിരകളില്‍ ഒഴുകുന്ന രാജരക്തത്തിന്റെ അന്തസ്സിനു കളങ്കം വരാത്ത രീതിയില്‍ ഗാംഗുലി ഇന്ത്യയെ നയിച്ചു. .ക്രിക്കറ്റിലെ വെള്ളക്കാരന്‍ മേല്‍ക്കോയ്മയെയും,ഇന്ത്യന്‍ വിധേയത്വ മനോഭാവത്തെയും ഗാംഗുലി പൊളിച്ചെഴുതി.. നായകന്‍ എന്ന വാക്കിന്റെ അര്‍ത്ഥവും, വ്യാപ്തിയും, അധികാരവും, ധിക്കാരവും പ്രദര്ശിപ്പിക്കേണ്ട സ്ഥലങ്ങളില്‍ ഒക്കെ ആവശ്യത്തിനും,അതിലും അധികവും ഗാംഗുലി കാണിച്ചു. അക്കാലത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യന്‍ വ്യക്തിത്വങ്ങളില്‍ ഒന്നാമനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മാറി.

വിജയദാഹിയും, ധിക്കാരിയും, തന്റേടിയും ആയ ക്യാപ്റ്റന്റെ കീഴില്‍ അന്നോളമുള്ള കോഴയുടെയും, സ്വജനപക്ഷപാതിത്വത്തിന്റെയും ഒക്കെ കറകള്‍ കഴുകിക്കളഞ്ഞു ഇന്ത്യന്‍ ടീം,ടീം ഇന്ത്യ ആയി ലോകകപ്പിന്റെ ഫൈനലോളം വളര്‍ന്നു. എതിര്‍ടീമുകളോട് മാത്രമല്ല,ഇന്ത്യന്‍ മാനേജ്മെന്റിലെ പുഴുക്കുത്തുകളോടും,സെലക്ടര്‍മാരുടെ പ്രാദേശിക വാദത്തോടും ദാദയെന്ന കര്‍ക്കശക്കാരന്‍ സന്ധി ചെയ്തതേയില്ല. അതില്‍ അയാള്‍ വിജയിക്കുകയും,താന്‍ ആഗ്രഹിച്ച ടീമുമായി തന്നെ കളത്തില്‍ ഇറങ്ങുകയും ചെയ്തു.. പ്രതിഭ,അര്‍പ്പണമനോഭാവം എന്നീ ഗുണങ്ങള്‍ അല്ലാതെ മറ്റൊന്നും കളിക്കാരുടെ യോഗ്യത ആയി അയാള്‍ കണ്ടിട്ടേയില്ല..ആ ഗുണങ്ങള്‍ ഉള്ളവരെ മറ്റൊരു കാരണത്തിന്റെ പേരിലും അയാള്‍ മാറ്റിനിര്‍ത്തിയിട്ടുമില്ല.

ദാദ കപ്പുകള്‍ വാരിക്കൂട്ടിയിട്ടില്ല. ദാദ ഫൈനലുകളില്‍ ഇടറി വീഴാതിരുന്നിട്ടില്ല..പക്ഷെ കളി കണ്ട കാലത്തോളം ദാദക്കൊപ്പം പോന്ന ഒരു നായകനെയും ഇന്ത്യന്‍ ടീമിന്റെ അമരത്തു  ഇന്നേവരെ കണ്ടിട്ടില്ല.. ജന്മദിനാശംസകള്‍ കൊല്‍ക്കത്ത രാജകുമാരാ..

കടപ്പാട്: ക്ലീറ്റസ് നീലന്‍കാവില്‍

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Read more