ധോണിയോ രോഹിത്തോ അല്ല!, തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ ആരെന്ന് വെളിപ്പെടുത്തി ബുംറ

2024ലെ ടി20 ലോകകപ്പ് ഇന്ത്യയ്ക്കായി നേടിയതിന് ശേഷം ജസ്പ്രീത് ബുംറ ഏറെ ഉയരത്തിലാണ്. പന്ത് കൈമാറിയപ്പോഴെല്ലാം അസാധാരണമായ പ്രകടനം നടത്തിയ അദ്ദേഹം ടൂര്‍ണമെന്റിലെ തന്നെ താരമായിരുന്നു. തന്റെ മികച്ച കരിയറില്‍ എംഎസ് ധോണി, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരുള്‍പ്പെടെയുള്ള വിവിധ ക്യാപ്റ്റന്‍മാരുടെ കീഴില്‍ ബുംറ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, താരം തന്റെ പ്രിയപ്പെട്ട ക്യാപ്റ്റനായി ഇവര്‍ ആരെയും തിരഞ്ഞെടുത്തില്ല.

ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് ജപ്സ്രിത് ബുംറയോട് ചോദിച്ചു. ഇതിനോട്, തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ എപ്പോഴും താനാണെന്ന് പേസര്‍ പറഞ്ഞു. 2022ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലും അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ ഭാവി ടെസ്റ്റ് ക്യാപ്റ്റന്‍ ബുംറയാണെന്നാണ് പലരും കരുതുന്നത്.

‘എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ എപ്പോഴും ഞാനാണ്. ഞാന്‍ കുറച്ച് മത്സരങ്ങള്‍ നയിച്ചിട്ടുണ്ട്. വ്യക്തമായും മികച്ച ക്യാപ്റ്റന്‍മാരുണ്ട്. പക്ഷേ ഞാന്‍ എന്റെ പേര് എടുക്കാന്‍ പോകുന്നു,’ ബുംറ പറഞ്ഞു.

‘ഞാന്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍, എംഎസ് എനിക്ക് ധാരാളം സുരക്ഷ നല്‍കി. അവന് കീഴില്‍ എനിക്ക് സുരക്ഷിതത്വം തോന്നി. വിരാട് ഊര്‍ജസ്വലനാണ്, വികാരാധീനനാണ്, അവന്‍ ഞങ്ങളെ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ പഠിപ്പിച്ചു. രോഹിത്തിന് ധാരാളം സഹാനുഭൂതി ഉണ്ട്. അവന്‍ കളിക്കാരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നു- ബുംറ കൂട്ടിച്ചേര്‍ത്തു.