ഏകദിന ലോകകപ്പ്: 'ഞാന്‍ ബുംറയെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല, എന്‍റെ വാക്കുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു'; നിലപാടില്‍ മലക്കം മറിഞ്ഞ് അബ്ദുള്‍ റസാഖ്

ഇന്ത്യന്‍ സ്പീഡ്‌സ്റ്റര്‍ ജസ്പ്രീത് ബുംറ ഒരു നല്ല ബോളറല്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ റസാബ് ബുംറയെ ‘ബേബി ബൗളര്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ ബുംറ മികച്ച രീതിയില്‍ ബോളെറിയുന്നതിന് പിന്നാലെയാണ് റസാഖ് തന്റെ അഭിപ്രായത്തില്‍ മലക്കം മറിഞ്ഞത്.

ഒരു ടിവി ഷോയ്ക്കിടെ റസാഖ് തന്റെ പരാമര്‍ശത്തെ കുറിച്ച് വ്യക്തമാക്കി. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തിനൊത്ത് പറഞ്ഞതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ബുംറയും വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരും തമ്മിലുള്ള താരതമ്യത്തിന് മറുപടിയായാണ് താന്‍ ‘ബേബി ബൗളര്‍’ എന്ന പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

‘ഗ്ലെന്‍ മഗ്രാത്തിനെയും വസീം അക്രത്തെയും പോലുള്ള മികച്ച ബൗളര്‍മാര്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ ബുംറ എന്റെ മുന്നില്‍ ഒരു ബേബി ബൗളറാണ്. എനിക്ക് അദ്ദേഹത്തെ എളുപ്പത്തില്‍ ആധിപത്യം സ്ഥാപിക്കാനും ആക്രമിക്കാനും കഴിയുമായിരുന്നു’ എന്നാണ് റസാഖ് അന്ന് പറഞ്ഞത്.

തന്റെ മുന്‍ അഭിപ്രായത്തിന് മറുപടിയായി, ബുംറ ഒരു നല്ല ബൗളറല്ലെന്ന് താന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നു റസാഖ് ഊന്നിപ്പറഞ്ഞു. താന്‍ ടീമില്‍ പുതിയ ആളായിരുന്നപ്പോള്‍, വസിം അക്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താനും ഒരു ‘കുഞ്ഞ്’ ആയി കണക്കാക്കിയിരുന്നതായും അദ്ദേഹം പരാമര്‍ശിച്ചു. തന്റെ പ്രസ്താവനകളുടെ അര്‍ത്ഥം ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് റസാഖ് കുറ്റപ്പെടുത്തി.

ബുംറ ഒരു നല്ല ബൗളറല്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഗ്ലെന്‍ മഗ്രാത്ത്, വസീം അക്രം, ഷോയിബ് അക്തര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍, ഞാന്‍ ബുംറയെ മറ്റെന്താണ് വിളിക്കുക? ഞാന്‍ ടീമില്‍ പുതിയ ആളായിരുന്നപ്പോള്‍ ഞാനായിരുന്നു വസീം അക്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ആള്‍- റസാഖ് പറഞ്ഞു.