"റിഷഭ് പന്തിന് സംഭവിച്ച വാഹന അപകടം ഒരു കണക്കിന് അദ്ദേഹത്തിന് ഗുണമായി"; മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് അഭിപ്രായപ്പെട്ടു

ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടം കൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീം തകർന്നപ്പോൾ സ്ഥിരതയാർന്ന ഇന്നിങ്‌സ് കാഴ്ച വെച്ച് ടീമിനെ രക്ഷിച്ചത് റിഷഭ് പന്തിന്റെയും മികച്ച പ്രകടനത്തിലൂടെയാണ്. 105 പന്തുകളിൽ നിന്ന് 99 റൺസ് ആണ് അദ്ദേഹം നേടിയത്. അർഹിച്ച സെഞ്ചുറി നേടാനായില്ലെങ്കിലും ആ ഇന്നിങ്‌സ് ഇന്ത്യക്ക് നിർണായകമായിരുന്നു.

വാഹന അപകടത്തെ തുടർന്ന് ഒരു വർഷം അദ്ദേഹം കളിക്കളത്തിൽ നിന്ന് പുറത്തായിരുന്നു. അതിന് ശേഷം ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം തിരികെ ഇന്ത്യൻ കുപ്പായത്തിലേക്ക് എത്തിയപ്പോൾ ആരാധകർക്ക് സമ്മാനമായി നൽകിയത് 2024 ടി-20 ലോകകപ്പ് ട്രോഫി ആയിരുന്നു. അദ്ദേഹത്തിന് സംഭവിച്ച ദുരന്തം കാരണം കിട്ടിയ വിശ്രമം കൊണ്ടാണ് ഇത്രയും മികച്ച ലെവലിലേക്ക് പന്തിന് വരാൻ സാധിച്ചത് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്.

എം എസ് കെ പ്രസാദ് പറയുന്നത് ഇങ്ങനെ:

“പരിക്കിന് ശേഷം റിഷഭ് പന്ത് കൂടുതല്‍ ഉത്തരവാദിത്തമുള്ളവനായി കാണപ്പെടുന്നുണ്ട്. ഇരുന്ന് ആത്മപരിശോധന നടത്താന്‍ അദ്ദേഹത്തിന് ഒരു വര്‍ഷമാണ് ലഭിച്ചത്. ദൈവം അവന് ഒരു രണ്ടാം ജന്മം നല്‍കി. അവന്‍ അത് തിരിച്ചറിയുകയും ചെയ്തു. ഇപ്പോള്‍ ആ തിരിച്ചറിവ് അവന്റെ കളിയിലും ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. അവന്‍ സര്‍ഫറാസുമായി സംസാരിക്കുന്ന രീതിയിലും ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കാന്‍ സര്‍ഫറാസിനെ പ്രോത്സാഹിപ്പിക്കുന്നതിലുമെല്ലാം അത് പ്രകടമാകുന്നു” എം എസ് കെ പ്രസാദ് പറഞ്ഞു.