ശ്രീലങ്കന്‍ പര്യടനം: പരിശീലനത്തിനിടെ അഭിഷേക് നായരുമായി ഉടക്കി ഹാര്‍ദ്ദിക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ശനിയാഴ്ച തുടക്കമാകും. ഇതിനോടകം ലങ്കയിലെത്തിയ ഇന്ത്യന്‍ ടീം പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനു കീഴില്‍ തങ്ങളുടെ ആദ്യത്തെ പരിശീലന സെഷന്‍ പൂര്‍ത്തിയാക്കി. ഈ പരിശീലന സെഷനിടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരും തമ്മില്‍ വാക്പോര് നടന്നു.

ബൗണ്ടറിയെ ചൊല്ലിയാണ് രണ്ടു പേരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായത്. പരിശീലനത്തിനിടെ ഹാര്‍ദിക്കിനു അഭിഷേക് ഒരു ചാലഞ്ച് നല്‍കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തന്റെ ഷോട്ട് ബൗണ്ടറി തന്നെയാണെന്നു ഹാര്‍ദിക് വാദിച്ചപ്പോള്‍ അല്ലെന്നായിരുന്നു അഭിഷേകിന്റെ വാദം.

പോയിന്റ് ഏരിയയിലേക്കായിരുന്നു ഹാര്‍ദിക് ഷോട്ട് കളിച്ചത്. ഉടന്‍ തന്നെ അതു ബൗണ്ടറിയാണെന്നു അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. പക്ഷെ അഭിഷേക് ഇതു സമ്മതിച്ചില്ല. റെവ്സ്പോര്‍ട്സ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ അപ്പോള്‍ ആ ഏരിയയില്‍ നില്‍പ്പുണ്ടായിരുന്നു. തുടര്‍ന്നു ഹാര്‍ദിക്കിന്റെ ആവശ്യപ്രകാരം ഈ ഷോട്ടിനെക്കുറിച്ചു റിപ്പോര്‍ട്ടറോടു അഭിഷേക് ചോദിക്കുകയായിരുന്നു.

നിങ്ങള്‍ ഒരു ഫീല്‍ഡറെ ഇവിടെ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതു ബൗണ്ടറി തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ടറുടെ മറുപടി. ഇതു കേട്ട ഹാര്‍ദിക്കും അഭിഷേകും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇതോടെ തമാശരൂപേണ ഇരുവരുടെയും തര്‍ക്കം അവസാനിച്ചു.