147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട റെക്കോഡ്, ഇതിനെക്കാൾ വലിയ അപമാനം ഇനി ഇല്ല; പാകിസ്ഥാൻ ക്രിക്കറ്റിന് ചരമഗീതം പാടി ആരാധകർ

ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ നാണംകെട്ട തോൽവിയെറ്റ് വാങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 556 റൺസടിച്ചിട്ടും പാകിസ്ഥാൻ ഇന്നിംഗ്സിനും 47 റൺസിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിൻറെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്സിൽ 500ന് മുകളിൽ റൺസടിച്ചിട്ടും ഒരു ടീം ഇന്നിംഗ്സ് തോൽവി വഴങ്ങുന്നത്. ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ പാകിസ്താനെ തകർത്തെറിഞ്ഞത് മറുപടിയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെയും ഇരട്ട സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും അസാദ്യ മികവാണ്. ഹാരി ബ്രൂക്ക് തന്നെയാണ് കളിയിലെ കേമൻ ആയിട്ടും തിരഞ്ഞെടുക്കപ്പെട്ടത്,

എങ്ങനെ എങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കണം എന്ന് ഒറ്റ ആഗ്രഹം കൊണ്ടാണ് പാകിസ്ഥാൻ അഞ്ചാം ദിനം കളത്തിൽ എത്തിയത്. 152 – 6 എന്നാ തലേന്നത്തെ സ്‌കോറുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ ബാറ്റർമാർ ഇംഗ്ലണ്ട് ബോളര്മാര്ക്ക് യാതൊരു തലവേദനയും സൃഷ്ടിച്ചില്ല. അർധസെഞ്ചുറികൾ നേടിയ അഗ സൽമാനും(63), അമീർ ജമാലും(55) ഒരൽപം പിടിച്ചുനിന്ന് ഇംഗ്ലീഷ് ജയം വൈകിച്ചു എന്ന് മാത്രമാണ് ഇന്ന് സംഭവിച്ച ഏക കാര്യം. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റ് നേടി തിളങ്ങി.

പാകിസ്താനെ സംബന്ധിച്ച് സ്വന്തം മണ്ണിൽ ഇതിനേക്കാൾ വലിയ അപമാനം ഇനി കിട്ടാനില്ല എന്ന് പറയാം. ആദ്യ ഇന്നിംഗ്സിൽ അഞ്ച് സെഷനുകൾ ബാറ്റ് ചെയ്ത് 556 റൺസടിച്ച പാകിസ്ഥാനെതിരെ അഞ്ച് സെഷനുകൾ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 823 റൺസായിരുന്നു. മുമ്പ് ആദ്യ ഇന്നിങ്സിൽ 492 റൺ നേടിയിട്ടും ശ്രീലങ്കയോട് 2023 ൽ ഇന്നിങ്സിനും 10 റൺസിനും തോറ്റ അയർലണ്ടിന്റെ നാണക്കേടിനെക്കാൾ വലിയ റെക്കോഡിലാണ് പാകിസ്ഥാൻ എത്തിയത്.

സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് ജയിച്ചിട്ട് മൂന്നാം വർഷത്തിലേക്ക് കടക്കുന്ന പാക്കിസ്ഥാൻ ടീമിൽ വമ്പൻ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിൽ ടീം ഏറ്റവും വലിയ ദുരന്തമായി അവസാനിക്കുമെന്ന് വിദഗ്ധരും ആരാധകരും ഒരു പോലെ പറയുന്നു.

Read more