'പ്രശ്‌നം പന്തിന്റെയല്ല, അക്കാര്യം അവന്റെ മനസില്‍ കിടന്ന് കളിക്കുകയാണ്'; രോഹിത്തിന്‍റെ പുറത്താകലില്‍ ദിനേഷ് കാര്‍ത്തിക്

പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ടിം സൗത്തിയുടെ പന്തില്‍ പുറത്താകാന്‍ രോഹിത് ശര്‍മ്മ മോശമായി കളിച്ചെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. രോഹിത് അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്തിക്കെതിരായ മോശം ട്രാക്ക് റെക്കോര്‍ഡ് താരം വീണ്ടും ശക്തമാക്കി.

ന്യൂസിലന്‍ഡിനെ 79.1 ഓവറില്‍ 259 റണ്‍സിന് പുറത്താക്കിയ ആതിഥേയര്‍ ബാറ്റിംഗില്‍ മികച്ച തുടക്കമാണ് പ്രതീക്ഷിച്ചത്. എന്നിരുന്നാലും, ഇന്ത്യയെ കുഴപ്പത്തിലാക്കി രോഹിത് ഒമ്പത് പന്തുകള്‍ നേരിട്ട് സംപൂജ്യനായി മടങ്ങി. പിച്ചിന് ശേഷം ദൂരേക്ക് നീങ്ങിയ ഒരു ഗുഡ്-ലെംഗ്ത്ത് ഡെലിവറിയാണ് താരത്തെ തെറിപ്പിച്ചത്. ടിം സൗത്തി തനിക്കെതിരെ നേടിയ വിജയങ്ങള്‍ രോഹിതിനെ കീഴ്‌പ്പെടുത്തിയെന്ന് കാര്‍ത്തിക് പറഞ്ഞു.

പന്ത് അല്‍പ്പം സ്വിംഗ് ചെയ്തു. സൗത്തി രോഹിതിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14 തവണ ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കിയിട്ടുണ്ട്. അത് രോഹിത്തിന്റെ മനസ്സില്‍ കളിക്കുന്നുണ്ടാകാം. ന്യൂസിലന്‍ഡ് പേസറെ നേരിടാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹത്തിന് അറിയാം. അവന്‍ പ്രതിരോധത്തിലായി.

സൗത്തിക്ക് ഇതൊരു സാധാരണ പന്തായിരുന്നു. അതൊരു വലിയ ഡെലിവറി ആയിരുന്നില്ല. അനായാസം കളിക്കേണ്ട പന്തില്‍ രോഹിത് പുറത്തായി. മോശമായിട്ടാണ് രോഹിത് പന്ത് കളിച്ചതെന്ന് സ്‌ക്രീനില്‍ വ്യക്തമായിരുന്നു. രോഹിത് പന്ത് നന്നായി പ്രതിരോധിച്ചില്ല- ദിനേശ് കാര്‍ത്തിക് പറഞ്ഞു.