'ബോളിവുഡ് നടിമാരുമായി ബന്ധം പുലര്‍ത്തണം, ശരീരത്തില്‍ ടാറ്റൂകള്‍ വേണം...'; ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ ഗുണങ്ങള്‍ ഇവയോ!

ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് കുറച്ച് മോശം പ്രതിച്ഛായ വേണമെന്ന് പരിഹസിച്ച് ഇന്ത്യന്‍ മുന്‍ താരം സുബ്രഹ്‌മണ്യം ബദരിനാഥ്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ പുതിയ ടി20 ക്യാപ്റ്റനായി നിയമിച്ചത് പരമ്പരയില്‍ ഏറെ ശ്രദ്ധേയമായ നീക്കമായി. ചില യുവ കളിക്കാര്‍ക്ക് കന്നി കോള്‍-അപ്പുകള്‍ ഉണ്ടായപ്പോള്‍, ടി20 ടീമില്‍ നിന്ന് ഋതുരാജ് ഗെയ്ക്വാദിന്റെയും അഭിഷേക് ശര്‍മ്മയുടെയും അഭാവം അപ്രതീക്ഷിതമായിരുന്നു. റിങ്കു സിംഗിനും സഞ്ജു സാംസണിനും ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചില്ല.

റിങ്കു സിംഗ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെപ്പോലുള്ളവരെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാത്തപ്പോള്‍ നിങ്ങള്‍ക്ക് ഒരു മോശം പ്രതിച്ഛായ ആവശ്യമാണെന്ന് ചിലപ്പോള്‍ തോന്നും. നിങ്ങള്‍ ചില ബോളിവുഡ് നടിമാരുമായി ബന്ധം പുലര്‍ത്തണമെന്നും നല്ല ഒരു മീഡിയ മാനേജര്‍ ഉണ്ടായിരിക്കണമെന്നും ശരീരത്തില്‍ ടാറ്റൂകള്‍ ഇടണമെന്നും തോന്നുന്നു- ബദ്രി ക്രിക്ക് ഡിബേറ്റ് വിത്ത് യൂട്യൂബ് ഷോയില്‍ സംസാരിക്കവെ ബദരിനാഥ് പറഞ്ഞു.

ബദരിനാഥ് ഒരു കളിക്കാരനെയും പ്രത്യേകിച്ച് ലക്ഷ്യം വയ്ക്കാതിരിക്കാന്‍ വളരെ ശ്രദ്ധാലുവായിരുന്നെങ്കിലും, ഗെയ്ക്വാദിന്റെ ടീമിലെ അസാന്നിധ്യത്തില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് വ്യക്തമാണ്. സിംബാബ്വെയ്ക്കെതിരായ മൂന്ന് ഇന്നിംഗ്സുകളില്‍ 7, 77, 49 എന്നീ സ്‌കോറുകള്‍ നേടിയ താരമാണ് അദ്ദേഹം. ആ പരമ്പരയില്‍ തന്നെ 46 പന്തില്‍ സെഞ്ച്വറി നേടിയ അഭിഷേകിനും ലങ്കയ്‌ക്കെതിരെ സ്ഥാനം ഉറപ്പിക്കാനായില്ല.

അതേസമയം, ഐപിഎല്‍ 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 19 വിക്കറ്റ് വീഴ്ത്തുകയും സിംബാബ്വെയ്‌ക്കെതിരായ ആദ്യ രണ്ട് ടി20 യിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത പുതുമുഖ പേസര്‍ ഹര്‍ഷിത് റാണയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.