മൂന്നാമത്തെ മെഡൽ ലക്ഷ്യം വെച്ച് പി വി സിന്ധു; പ്രതീക്ഷയോടെ ഇന്ത്യൻ ജനത

ഇന്ത്യൻ ബാഡ്മിൻ്റൺ ഇതിഹാസമായ പിവി സിന്ധു 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ തൻ്റെ മൂന്നാമത്തെ മെഡൽ നേടുന്നതിൻ്റെ തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും സിന്ധു മെഡലുകൾ നേടിയിരുന്നു. 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2020 ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലവും നേടി പിവി സിന്ധു. താരം പാരീസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രാജ്യത്തെ ഏറ്റവും പ്രശസ്തരും പരിചയസമ്പന്നരുമായ അത്‌ലറ്റുകളിൽ ഒരാളായാണ്. ഇന്ത്യൻ ജനത മുഴുവൻ പ്രതീക്ഷയർപ്പിക്കുന്ന മത്സരാർഥികളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പി വി സിന്ധു. താരത്തിനെ പറ്റി പരിശീലകൻ പ്രകാശ് പദുക്കോൺ പറയുന്നത് ഇങ്ങനെ.

പ്രകാശ് പദുക്കോണിന്റെ വാക്കുകൾ ഇങ്ങനെ:

“അവൾ അടുത്തിടെ മികച്ച നിലയിലായിരുന്നില്ല, ഇത് അവളുടെ മേലുള്ള സമ്മർദ്ദം കുറച്ചേക്കാം. പ്രതീക്ഷകൾ കുറവാണ്, ക്വാർട്ടർ ഫൈനലിൽ എത്തുന്നത് പോലും പോസിറ്റീവായി കാണപ്പെടും. പക്ഷേ ഞാൻ അതിനപ്പുറത്തേക്ക് നോക്കുകയാണ്. അവൾക്ക് ഫോം പുനർനിർമ്മിക്കാൻ കഴിയുമെങ്കിൽ, അവൾ പരിശീലനത്തിൽ ചെയ്യുന്നത് പോലെ, മുൻ ടൂർണമെൻ്റുകളെ അപേക്ഷിച്ച് അവൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ കരുതുന്നു, മാത്രമല്ല ഒളിമ്പിക്സിലെ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിലും സിന്ധുവിന് ഒരു നേട്ടമുണ്ട്. ഒളിമ്പിക്‌സ് മെഡലുകൾ അവളുടെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ അവളെ ഓർമ്മിപ്പിക്കുന്നു, അന്തിമഫലം നല്ലതായിരിക്കും,” പദുക്കോൺ പറഞ്ഞു.

2016-ലെ റിയോ ഒളിമ്പിക്‌സിലെ ചരിത്ര വെള്ളി മെഡൽ നേട്ടത്തിന് ശേഷം സിന്ധുവിൻ്റെ കരിയർ ഉയർന്നു കൊണ്ടിരിക്കുകയാണ്. തുടക്കകാലത്ത് ആദ്യമായി സിന്ധു ഒളിമ്പിക്സിൽ പങ്കെടുക്കാൻ വന്നപ്പോൾ എതിർ താരങ്ങളുടെ പരിഹാസങ്ങളും അവഗണനയും ഒരുപാട് അനുഭവിക്കേണ്ടി വന്നിരുന്നു. എന്നാൽ തന്റെ ശത്രുക്കളോട് പൊരുതി, മഹത്തായ ഇവൻ്റിലേക്ക് മുന്നേറാൻ താരത്തിന് അധിക സമയം വേണ്ടി വന്നില്ല. അന്ന് സിന്ധു വെള്ളി മെഡൽ നേടിയാണ് അതിനുള്ള മറുപടി നൽകിയത്. തുടർന്നുള്ള അടുത്ത ഒളിമ്പിക്സിലും താരം തന്റെ മികവ് തെളിയിച്ചു. 2020 ഒളിമ്പിക്സിൽ വെങ്കലവും നേടി. എന്നാൽ ഒരു ഇന്ത്യൻ അത്‌ലറ്റിൻ്റെ സ്വപ്ന റെക്കോർഡ് ആണ് ഹാട്രിക്ക് മെഡലുകൾ. അതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ സിന്ധു. ഇന്ത്യൻ ജനതയുടെ മുഴുവൻ പ്രതീക്ഷയും അർപ്പിച്ചാണ്‌ താരം കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.