ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

സാധാരണക്കാരെ ലക്ഷ്യമിട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞവിലയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. രാജ്യത്ത് 100 സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ് സൗജന്യനിരക്കിലുള്ള ഭക്ഷണം വിതരണം ആരംഭിച്ചിരിക്കുന്നത്.

ദക്ഷിണ റെയില്‍വേയില്‍ 34 റെയില്‍വേ സ്റ്റേഷനുകളിലാണ് സ്റ്റാളുകള്‍ ആരംഭിച്ചിരിക്കുന്നത്. ചെന്നൈ റെയില്‍വേ ഡിവിഷനില്‍ ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം, ചെങ്കല്‍പ്പെട്ട്, ആര്‍ക്കോണം എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണുള്ളത്.

തിരുച്ചിറപ്പിള്ളി റെയില്‍വേ ഡിവിഷനില്‍ മൂന്ന് സ്റ്റേഷനുകളിലും, സേലത്ത് നാലും, മധുരയില്‍ രണ്ടും പാലക്കാട് ഒന്‍പതും തിരുവനന്തപുരത്ത് 11 എണ്ണത്തിലും സ്റ്റാളുകള്‍ ആരംഭിച്ചതായി റെയില്‍വേ പിആര്‍ഒ വ്യക്തമാക്കി.

പ്ലാറ്റ്‌ഫോമുകളില്‍ ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ക്ക് സമീപമായാണ് ചെറുസ്റ്റാളുകള്‍ ആരംഭിച്ചിരിക്കുന്നത്. ഏഴ് പൂരിയും മസാലക്കറിയും അടങ്ങിയ ജനതാഖാന എന്ന പേരില്‍ അറിയപ്പെടുന്ന ഭക്ഷണത്തിന് 20 രൂപയും തൈര്, ലെമന്‍ റൈസ്, പുളി ചോറ് എന്നിവയ്ക്കും 20 രൂപയാണ് ഈടാക്കുക.

വിവിധ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണത്തിന് 50 രൂപയാണ് നിരക്ക്. സീല്‍ ചെയ്ത ഒരു ഗ്ലാസ് കുടിവെള്ളത്തിന് മൂന്ന് രൂപയാണ് റെയില്‍വേ ഈടാക്കുന്നത്.

ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ക്ക് ഏറെ സഹായകമാകുമെന്ന് കരുതുന്നതിലാണ് കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കാനായി സ്റ്റാളുകള്‍ ദക്ഷിണ റെയില്‍വേ പിആര്‍ഒ എം.സെന്തില്‍ സെല്‍വന്‍ അറിയിച്ചു.