ബൈജൂ രവീന്ദ്രന്റെ മാസ്റ്റർ ബ്രെയിനിൽ കാഴ്ചക്കാരായി ബിസിസിഐയും, സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ട്വിസ്റ്റിൽ യഥാർത്ഥ ലാഭം ആർക്ക്?

ഡ്രീം 11 കമ്പനിയിൽ നിന്ന് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ്‌ കമ്പനി 2019 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്‌പോൺസർഷിപ് ഏറ്റെടുക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ സ്‌പോൺസർഷിപ് ഏറ്റെടുത്ത കമ്പനി, അവരുടെ ബ്രാൻഡിംഗ് ഇന്ത്യൻ ജേർസിയുടെ മുൻവശത്ത് ഫീച്ചർ ചെയ്യുകയും ചെയ്തിരുന്നു. 2022 മാർച്ചിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ജൂണിൽ, ബൈജൂസ് ബിസിസിഐയുമായുള്ള കരാർ 55 മില്യൺ യുഎസ് ഡോളറിന് 2023 അവസാനം വരെ നീട്ടി. എന്നാൽ ബൈജൂസ്‌ ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം 2021 സാമ്പത്തിക വർഷത്തിൽ ₹4,500 കോടിയിലധികം (547 ദശലക്ഷം യുഎസ് ഡോളർ) നഷ്ടം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ 2023 ജനുവരിയിൽ ബൈജൂസ്‌ ഉടമയായ ബൈജു രവീന്ദ്രന്റെ ഭാര്യയും ബൈജൂസ്‌ സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥ് കമ്പനി അതിൻ്റെ പങ്കാളിത്ത കരാർ മാർച്ചിന് ശേഷം നീട്ടില്ല എന്ന് പറഞ്ഞു.

തുടർന്ന് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ ബൈജൂസ്‌ പാപ്പരായി എന്ന റിപോർട്ടുകൾ പുറത്ത് വിടുകയും ജനങ്ങൾ അത് ഏറ്റെടുകയും ചെയ്തു. യഥാർത്ഥത്തിൽ ബൈജൂസിന്റെ സ്ഥാപകാനായ ബൈജു രവീന്ദ്രൻ പാപ്പരായോ? ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരുന്നതിന് മുമ്പ് തുടർന്നുണ്ടായ ചില കാര്യങ്ങൾ കൂടി പറഞ്ഞുവെക്കേണ്ടതുണ്ട്. ബിസിസിഐയുമായുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് കരാർ ബൈജു അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആയ ബിസിസിഐയും ബൈജൂസും തമ്മിൽ നിയമയുദ്ധം ആരംഭിച്ചു. 2019 മാർച്ചിൽ മൂന്ന് വർഷത്തേക്ക് കൂടി ജേഴ്സി സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവെച്ച ബൈജൂസ്‌ 2022 സെപ്‌റ്റംബർ വരെ പേയ്‌മെൻ്റുകൾ നടത്തിയിരുന്നു. എന്നാൽ 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലെ അടയ്‌ക്കാത്ത കുടിശ്ശികയെ ചുറ്റിപ്പറ്റിയാണ് കേസ് മുന്നോട്ട് പോയത്.

ചെന്നൈയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ഓഗസ്റ്റ് 2-ന് ബൈജൂസും ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയും (ബിസിസിഐ) തമ്മിലുള്ള ഒത്തുതീർപ്പ് കരാർ അംഗീകരിക്കുകയും ബൈജുവിൻ്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പാപ്പരത്വ നടപടികൾക്ക് നിർദ്ദേശം നൽകിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. 158 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് ബിസിസിഐ ഫയൽ ചെയ്ത കേസിൽ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പാപ്പരത്വ നടപടികൾക്ക് ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) ജൂലൈ 16ന് ഉത്തരവിട്ടിരുന്നു.

ബൈജു രവീന്ദ്രൻ്റെ സഹോദരനും തിങ്ക് ആൻഡ് ലേണിൻ്റെ ഏറ്റവും വലിയ ഓഹരി ഉടമയുമായി അറിയപ്പെടുന്ന റിജു രവീന്ദ്രൻ ബിസിസിഐയുടെ കുടിശ്ശിക തൻ്റെ സ്വകാര്യ ഫണ്ടുകൾ വഴി അടയ്ക്കമെന്ന് വാഗ്ദാനം ചെയ്തു. റിജു രവീന്ദ്രൻ നൽകിയ ഉറപ്പും സത്യവാങ്മൂലം സമർപ്പിച്ചതും കണക്കിലെടുത്ത്, ഒത്തുതീർപ്പ് കരാർ അംഗീകരിച്ച് അപ്പീൽ വിജയിക്കുകയും കുറ്റമറ്റ ഉത്തരവ് റദ്ദാക്കുകയും ചെയ്തതായി NCLAT ചെന്നൈ ജുഡീഷ്യൽ അംഗം ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ, ടെക്നിക്കൽ അംഗം ജതീന്ദ്രനാഥ് സ്വയിൻ, അംഗം (സാങ്കേതിക) എന്നിവർ അറിയിച്ചു. എന്നിരുന്നാലും, നൽകിയ ഉറപ്പിൽ ലംഘനമുണ്ടായാൽ, പാപ്പരത്ത ഉത്തരവ് പുനരുജ്ജീവിപ്പിക്കുമെന്നും അവർ വിധിയിൽ വ്യക്തമാക്കി.

എങ്ങനെയാണ് ബിസിസിഐയുമായുള്ള കേസ് ബൈജു രവീന്ദ്രന് പരിഹരിക്കാൻ സാധിച്ചത്? 2021-ൽ, ഗ്ലാസ് ട്രസ്റ്റ് പ്രതിനിധാനം ചെയ്യുന്ന യു.എസ് ലെൻഡർമാർ, തിങ്ക് ആൻഡ് ലേണിൻ്റെ സ്റ്റെപ്പ്-ഡൗൺ സബ്‌സിഡിയറിയായ ബൈജുവിൻ്റെ ആൽഫയ്ക്ക് 1.2 ബില്യൺ ഡോളർ വിതരണം ചെയ്തിരുന്നു എന്നാണ് കോടതിയിൽ അവർ പറഞ്ഞ വാദം. എന്നാൽ വസ്തുത 2021ൽ ബൈജു രവീന്ദ്രൻ അമേരിക്കയിലെ ഡെലാവെർ എന്ന സ്ഥലത്ത് സ്വന്തം അനിയൻ റിജു രവീന്ദ്രന്റെ പേരിൽ ഒരു ഷെൽ കമ്പനി ആരംഭിച്ചു. അന്ന് ഇന്ത്യൻ ബിസ്സിനെസ്സ് ലോകത്ത് മികച്ചു നിൽക്കുന്ന ബൈജൂസ്‌ കമ്പനിയുടെ പേരിൽ അമേരിക്കയിലെ പല ബിസ്സിനെസ്സ് പ്രമുഖരുടെയും കയ്യിൽ നിന്ന് വലിയ തോതിൽ ബൈജു ഫണ്ട് കണ്ടെത്തി.

ഏകദേശം 1.2 ബില്യൺ ഡോളറാണ് കമ്പനിയുടെ പേരിൽ സമാഹരിച്ച തുക. ഇതിൽ ഭൂരിഭാഗം പണവും ബിസ്സിനെസ്സിന് വേണ്ടി തന്നെ ഉപയോഗിച്ച ബൈജു, 5000 കോടി രൂപ മാത്രം എടുത്ത് വെക്കുകയും ചെയ്തിരുന്നു. പ്രശ്‌നത്തിലായ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിൻ്റെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡയറക്ടർ കൂടിയായ ആയ റിജു രവീന്ദ്രൻ, യുഎസ് വായ്പക്കാരിൽ നിന്ന് തൻ്റെ കമ്പനി മറച്ചുവെച്ചതായി ആരോപിക്കപ്പെടുന്ന 533 മില്യൺ ഡോളർ കണ്ടെത്താൻ സഹായിക്കുന്നതുവരെ പ്രതിദിനം 10,000 ഡോളർ നൽകണമെന്ന് ഒരു ജഡ്ജി ഉത്തരവിട്ടിരുന്നു. ഇങ്ങനെ മറച്ചുവെക്കപെട്ട തുക പല മാർഗങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ നാഗ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻസ്പിലേൺ എന്ന കമ്പനിയിൽ എത്തിച്ചു.

ഇൻസ്പിലേൺ എന്ന കമ്പനിയുടെ ഉടമയും ഇതേ ബൈജു രവീന്ദ്രന്റെ സഹോദരനായ റിജു രവീന്ദ്രനാണ് എന്നതാണ് കൗതുകകരമായ വസ്തുത. ഇങ്ങനെ ബൈജൂസ്‌ എന്ന കമ്പനിയുടെ പേരിൽ വരുത്തി വെച്ചിട്ടുള്ള സ്പോൺസർഷിപ്പ് കടങ്ങളെല്ലാം ബൈജു ഇതേ മാർഗത്തിൽ പരിഹരിക്കുന്നുണ്ട്. ഇന്നും ഒരു ഫോട്ടോ പോലും പുറത്ത് വന്നിട്ടില്ലാത്ത ബൈജു രവീന്ദ്രന്റെ സഹോദരനായ റിജു രവീന്ദ്രൻ ഫോർബ്സ് പട്ടിക പ്രകാരം 1.2 ബില്യൺ ഡോളർ ആസ്തിയുടെ ഉടമയാണ്. അത് 2023 ൽ Real Time Billionaires കണക്ക് പ്രകാരം $1.19B ആണ്. റിജു രവീന്ദ്രൻ എന്ന ബിസ്സിനസ്സ്മാന്റെ പിന്നിൽ ബൈജു രവീന്ദ്രന്റെ തന്നെ കരങ്ങളാണ് എന്ന് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. ഇതിൽ നിന്ന് വ്യക്തമാവുന്നത് ബൈജൂസ്‌ എന്ന കമ്പനി മാത്രമാണ് യഥാർത്ഥത്തിൽ പാപ്പരായത് മറിച്ച് ബൈജു രവീന്ദ്രൻ എന്ന ഇന്ത്യൻ ബിസിനസ്സ്മാൻ ഇപ്പോഴും ശതകോടീശ്വരനാണ്.

Read more

Reference: Abhay Rajkumar, Forbes, Reuters, Real Time Billionaires, Business Standard