ഓഫര്‍ സെയിലിനിടെ ലുലുമാളില്‍ കള്ളന്‍മാരുടെ പൂണ്ട്‌വിളയാട്ടം; മോഷ്ടിച്ചത് ആറ് ഐ ഫോണുകള്‍; ഒമ്പത് പേര്‍ പൊലീസ് പിടിയില്‍; നാണംകെട്ട് കേരളം

ലുലുമാളില്‍ നടന്ന ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം. ഒമ്പത് പേര്‍ പിടിയില്‍. ലോകത്തിലെ ഏല്ലാ ലുലു മാളുകളിലും ജൂലൈ നാല് മുതല്‍ ഏഴ് വരെയാണ് ഓഫര്‍ സെയില്‍ നടന്നത്. ഇതിനിടെയാണ് മോഷണവും നടന്നത്. തിരുവനന്തപുരത്തെ ലുലു മാളിലാണ്‌ മോഷണം നടന്നത്.

ഓഫര്‍ സെയിലിനിടെ താല്‍ക്കാലിക ജോലിക്കായി മാളിലെത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ ആറ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.  സംഭവത്തെ തുടര്‍ന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാണാതായ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

ഓഫര്‍ സെയില്‍ നടക്കുന്നതിനാല്‍ തന്നെ രാത്രിയും പകലുമെല്ലാം വലിയ തിരക്കായിരുന്നു ലുലു മാളില്‍ അനുഭവപ്പെട്ടത്. അധികമായി എത്തിയ ആളുകളെ നിയന്ത്രിക്കാനും സാധനങ്ങള്‍ എടുത്തുകൊടുക്കാനുമായിരുന്നു താല്‍ക്കാലിക ജോലിക്ക് ആളെ എടുത്തത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഐ ഫോണ്‍ വെച്ചിരുന്ന ഒരു കിറ്റ് പൊട്ടിച്ച് ഉപേക്ഷിച്ച നിലയില്‍ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. 14 ഫോണുകള്‍ സൂക്ഷിച്ചിരുന്ന കിറ്റില്‍ നിന്നും 6 ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ സംശയം തോന്നിയ താല്‍ക്കാലിക ജീവനക്കാരെ അടക്കം വിളിച്ച് സ്ഥാപനത്തിലെ ആളുകള്‍ തന്നെ ചോദ്യം ചെയ്തു.

തുടര്‍ന്ന് ലുലു മാള്‍ അധികൃതര്‍ പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി സി സി സി ടിവി അടക്കം വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ള 9 പേരേയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കുന്നത്. ആറ് ഫോണുകള്‍ ആദ്യം കടത്തിയതിന് പിന്നാലെ ബാക്കി ഫോണുകളും കടത്താനായിരുന്നു തീരുമാനമെന്നും പൊലീസ് വ്യക്തമാക്കുന്നു. നഷ്ടമായ ഫോണുകളെല്ലാം തന്നെ കസ്റ്റഡിയിലുള്ളവരുടെ വീടുകളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫര്‍ സെയില്‍ ഇന്നലെയാണ് അവസാനിച്ചത്. വസ്ത്രങ്ങള്‍, ഇലക്ടോണിക് ഉപകരണങ്ങള്‍, ഗ്രോസറി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളില്‍ വലിയ വിലക്കിഴിവാണ് ഉണ്ടായിരുന്നത്. ജൂലൈ നാല് മുതല്‍ ഏഴ്വരെ വന്‍ തിരക്കാണ് കേരളത്തിലെ ലുലൂമാളില്‍ അനുഭവപ്പെട്ടത്.