ജയിലില്‍ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരുടെ പ്രതിഫലം രണ്ട് ലക്ഷം

ജയിലില്‍ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരുടെ പ്രതിഫലം രണ്ടു ലക്ഷം രൂപ. 500 രൂപയില്‍നിന്നാണ് ഒറ്റയടിക്ക് രണ്ടു ലക്ഷമായി ഉയര്‍ത്തി ജയില്‍ ചട്ടം ഭേദഗതി ചെയ്തത്. ഇതോടെ ആരാച്ചാരാകാനായി നിരവധിപേര്‍ മൂന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. തുക ഉയര്‍ത്തിയതിനുശേഷം ഒരാളുടെ പോലും വധശിക്ഷ നടപ്പാക്കിയിട്ടില്ല.

റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാതെ വന്നതോടെയാണ് 2012ല്‍ ചട്ടം ഭേദഗതി വരുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിരമിച്ച ഒരു ജീവനക്കാരനായിരുന്നു റിപ്പറുടെ ആരാച്ചാരായത്. രണ്ടു ലക്ഷം കണക്കാക്കിയാല്‍ 20 പേരുടെ ശിക്ഷ നടപ്പാക്കാന്‍ ജയില്‍ വകുപ്പിന് 40 ലക്ഷം രൂപയാണ് ചെലവ്.
കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കാനുള്ള ഗാലസ് (തൂക്കുമുറി) ഉള്ളത്. ഇതില്‍ കണ്ണൂരില്‍ ഒരേ സമയം രണ്ടു പേരെ തൂക്കിലേറ്റാം. ബ്രിട്ടീഷുകാരുടെ കാലത്ത് ഏറ്റവും കൂടുതല്‍ പേരെ തൂക്കിലേറ്റിയത് ഈ ഗാലസിലാണ്. പൂജപ്പുരയില്‍ ഒരുസമയം ഒരാളെ മാത്രമേ തൂക്കിലേറ്റാനാകൂ.

തൂക്കിലേറ്റുമ്പോള്‍ ശിക്ഷ വിധിച്ച ജഡ്ജി, ജയില്‍ സൂപ്രണ്ട്, കലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങിയ സംഘമുണ്ടാകും. മരിച്ചെന്ന് ഉറപ്പുവരുത്തുന്നത് ഈ സംഘമാണ്. ബന്ധുക്കള്‍ വന്നാല്‍ മൃതദേഹം വിട്ടുനല്‍കും. ഇല്ലെങ്കില്‍ ജയിലിനകത്തെ ശ്മശാനത്തില്‍ മറവുചെയ്യും. റിപ്പറുടെ മൃതദേഹം ആരും ഏറ്റുവാങ്ങാത്തതിനാല്‍ ജയില്‍ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.