റിസര്‍വേഷനുണ്ടായിട്ടും മൂന്നംഗകുടുംബത്തിന് സീറ്റില്ല; റെയില്‍വേക്ക് 37,000 രൂപ പിഴ

റിസര്‍വേഷനുണ്ടായിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന മൂന്നംഗകുടുംബത്തിന് 37,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

ഇവരുടെ ബെര്‍ത്തുകള്‍ മറ്റുയാത്രക്കാര്‍ അനധികൃതമായി കൈയടക്കിയതില്‍ റെയില്‍വേ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണിത്. കുടുംബത്തെ സഹായിക്കാത്ത ടി.ടി.ഇ., ആര്‍.പി.എഫ്. അധികൃതര്‍ എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

2017 മേയ് 25-ലെ ജയ്പുര്‍-മൈസൂരു സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയിലാണ് സംഭവം. ഉജ്ജയിനിയില്‍നിന്ന് മൈസൂരുവിലേക്ക് വന്ന വിജേഷിനും കുടുംബത്തിനുമാണ് 33 മണിക്കൂര്‍ ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്. മൈസൂരു സിദ്ധാര്‍ഥ ലേഔട്ട് നിവാസികളാണിവര്‍. മൈസൂരു സിറ്റി റെയില്‍വേ സ്റ്റേഷനിലാണ് 740 രൂപ വീതമുള്ള മൂന്നു ടിക്കറ്റുകള്‍ ഇവര്‍ ബുക്ക് ചെയ്തത്. തീവണ്ടിയിലെ അഞ്ചാം നമ്പര്‍ സ്ലീപ്പര്‍ കോച്ചിലെ ഇവരുടെ മൂന്നു ബെര്‍ത്തുകളിലും റിസര്‍വേഷനില്ലാത്ത യാത്രക്കാരായിരുന്നു. ഇതേക്കുറിച്ച് ടി.ടി.ഇ., ആര്‍.പി.എഫ്. എന്നിവരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് 1,950 കിലോമീറ്റര്‍ ദൂരം ഒറ്റനില്‍പില്‍ യാത്ര ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.

ബെര്‍ത്ത് ലഭിക്കാത്ത വിഷയത്തില്‍ വിജേഷ് മൈസൂരു റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, തങ്ങളുടെ അധികാരപരിധിയിലല്ലെന്നായിരുന്നു മറുപടി. യാത്ര ആരംഭിച്ച ഉജ്ജയിനിയിലെത്തി പരാതി നല്‍കാനും നിര്‍ദേശമുണ്ടായി. ഇതോടെ വിജേഷ് 2017 ജൂണില്‍ 23-ന് മൈസൂരു ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, അധികാരപരിധി കഴിഞ്ഞെന്നും നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മൈസൂരു റെയില്‍വേ ഡിവിഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. അതിനാല്‍, കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം തള്ളിയ കോടതി അധികാരപരിധിയുടെ പേരില്‍ നടപടിയെടുക്കാതെ കൈയൊഴിയാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് മൈസൂരു റെയില്‍വേ ഡിവിഷണല്‍ മാനജേര്‍, ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ എന്നിവര്‍ വിജേഷിന് നഷ്ടപരിഹാരമായി 37,000 രൂപ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. 60 ദിവസത്തിനകം തുക നല്‍കാനാണ് നിര്‍ദേശം. ഇത് ലംഘിക്കുകയാണെങ്കില്‍ ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുമെന്നും കോടതി അറിയിച്ചു.