ഇനിയൊരു ഭാവിയില്ല, അക്ഷയ് കുമാര്‍ ഫ്‌ളോപ്പ് സ്റ്റാര്‍, പുതിയ ചിത്രം കാണാന്‍ ആളില്ല; 'സര്‍ഫിര'യും പരാജയത്തിലേക്ക്

വീണ്ടും തിയേറ്ററില്‍ ദുരന്തമായി അക്ഷയ് കുമാര്‍ ചിത്രം. തമിഴ് ചിത്രം ‘സൂരരൈ പോട്രു’വിന്റെ ഹിന്ദി റീമേക്ക് ആയ ‘സര്‍ഫിര’ ആണ് അക്ഷയ് കുമാറിന്റെതായി തിയേറ്ററില്‍ എത്തിയത്. ഓപ്പണിങ് ദിനത്തില്‍ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്.

സര്‍ഫിരയ്ക്ക് മുമ്പ് തിയേറ്ററിലെത്തിയ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ വന്‍ പരാജയമായി മാറിയിരുന്നു. 350 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം ആദ്യ ദിനം 16 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 59 കോടി രൂപ മാത്രമാണ് സിനിമയുടെ ആജീവനാന്ത കളക്ഷന്‍. പിന്നാലെ സിനിമയുടെ നിര്‍മ്മാതാവ് കടക്കെണിയില്‍ ആവുകയും ചെയ്തിരുന്നു.

തിയേറ്ററുകളില്‍ ദുരന്തങ്ങളായി മാറിയ ‘മിഷന്‍ റാണിഗഞ്ജ്’ 2.8 കോടിയും ‘സെല്‍ഫി’ 2.5 കോടിയും ഓപ്പണിങ് കലക്ഷനായി നേടിയിരുന്നു. കോവിഡ് സമയത്തിറങ്ങിയ ‘ബെല്‍ബോട്ടം’ എന്ന സിനിമയ്ക്ക് പോലും 2.7 കോടി ലഭിച്ചിരുന്നു. എന്നാല്‍ സര്‍ഫിരയ്ക്ക് വെറും 2 കോടി രൂപ മാത്രമാണ് നേടാനായിട്ടുള്ളത്.

ദേശീയ പുരസ്‌കാര ജേതാവായ സുധ കൊങ്കര സംവിധാനം ചെയ്ത സിനിമയായിട്ട് പോലും സര്‍ഫിര കാണാന്‍ തിയറ്ററുകളിലേക്ക് ആളുകള്‍ വരുന്നില്ലെങ്കില്‍ അത് അക്ഷയ് കുമാര്‍ കാരണം മാത്രമാണെന്നാണ് നിരൂപകര്‍ വരെ അഭിപ്രായപ്പെടുന്നത്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലും വലിയ നേട്ടം സര്‍ഫിരയ്ക്ക് ഉണ്ടായിട്ടില്ല.

2019ല്‍ റിലീസ് ചെയ്ത ‘ഹൗസ്ഫുള്‍ 4’ ആയിരുന്നു അക്ഷയ്യുടെ അവസാനത്തെ ഹിറ്റ് ചിത്രം. ‘ഗുഡ് ന്യൂസ്’, ‘ലക്ഷ്മി’, ‘ബെല്‍ബോട്ടം’, ‘അത്രങ്കി രേ’, ‘ബച്ചന്‍ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രക്ഷാബന്ധന്‍’, ‘കട്ട്പുത്‌ലി’, ‘രാംസേതു’, ‘സെല്‍ഫി’, ‘മിഷന്‍ റാണിഗഞ്ജ്’ എന്നീ സിനിമകള്‍ ഫ്‌ളോപ്പ് ആയിരുന്നു. ‘സൂര്യവന്‍ശി’, ‘ഒഎംജി 2’ എന്നിവ ആവറേജ് ഹിറ്റ് ആയി മാറിയിരുന്നു.