ഞങ്ങള്‍ അന്ന് വിഡ്ഡികളായിരുന്നു, അവള്‍ ചിലത് പറഞ്ഞു, മറ്റ് ചിലത് ഞാനും പറഞ്ഞു..; മല്ലിക ഷെരാവത്തിനെ കുറിച്ച് ഇമ്രാന്‍ ഹാഷ്മി

20 വര്‍ഷത്തോളം ശത്രുത തുടര്‍ന്ന ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയ നിമിഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. മല്ലികയുടേത് ഏറ്റവും മോശം ചുംബനമാണ് എന്ന് ഇമ്രാന്‍ പറഞ്ഞതും നടനുമായുള്ള പ്രശ്‌നത്തെ കുറിച്ച് മല്ലിക ഒരിക്കല്‍ പറഞ്ഞതും വിവാദമായിരുന്നു.

2011ല്‍ പുറത്തിറങ്ങിയ ‘മര്‍ഡര്‍’ എന്ന സിനിമയ്ക്ക് ശേഷം 2024ല്‍ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ വേദിയിലാണ് ഇമ്രാനും മല്ലികയും ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ, തങ്ങള്‍ തമ്മിലെ പിണക്കത്തെ കുറിച്ചും വീണ്ടും ഒന്നിച്ചെത്തിയതിനെ കുറിച്ചും ഇമ്രാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായിരുന്നു ഈ കൂടിച്ചേരല്‍. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കണ്ടത്. മര്‍ഡര്‍ സിനിമയ്ക്ക് ശേഷം രണ്ട് തവണ കണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ വളരെ ചെറുപ്പവും വിഡ്ഡികളുമായിരുന്നു. തീരുമാനമെടുക്കാനുള്ള ബുദ്ധി അന്ന് കുറവായിരുന്നു.”

”അവള്‍ ചിലത് പറഞ്ഞു, മറ്റ് ചിലത് ഞാനും പറഞ്ഞു. അതൊക്കെ ഞങ്ങള്‍ മറന്ന് മാറ്റിവച്ചു. അവളെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവള്‍ വളരെ ഊഷ്മളമായിരുന്നു” എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ വച്ചായിരുന്നു മല്ലികയും ഇമ്രാനും വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയത്.

പാര്‍ട്ടിയില്‍ ഇമ്രാനും മല്ലികയും പരസ്പരം സംസാരിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകള്‍ വൈറലായിരുന്നു. അതേസമയം, ബോളിവുഡിലെ ഹിറ്റ് ഇറോട്ടിക് ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ് മല്ലികയും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച മര്‍ഡര്‍.