കരിയറിന്റെ തുടക്കകാലത്ത് അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു, അന്ന് അച്ഛൻ ഒരു കാര്യം പറഞ്ഞു : അഭിഷേക് ബച്ചൻ

നടൻ അഭിഷേക് ബച്ചൻ അടുത്തിടെയാണ് ബോളിവുഡിൽ തൻേറതായ സ്ഥാനം കണ്ടെത്തിയത്. പക്ഷേ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹത്തിന് മോശം സമയമായിരുന്നു. സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ മകനായ അഭിഷേക് തന്റെ അച്ഛനുമായുള്ള താരതമ്യങ്ങളും കരിയറിന്റെ ആദ്യ വർഷങ്ങളിൽ തുടർച്ചയായ പരാജയങ്ങളും അദ്ദേഹത്തെ അലട്ടി.

കരിയറിന്റെ തുടക്കകാലത്ത് താൻ അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു എന്ന് പറയുകയാണ് അഭിഷേക് ബച്ചൻ. കരിയറിന്റെ തുടക്കകാലത്ത് താനും സിനിമകളും വളരെ മോശം സമയത്തിലൂടെയാണ് കടന്നു പോയത് എന്നും അച്ഛനാണ് തനിക്ക് ഊർജം നൽകിയത് എന്നും അഭിഷേക് പറഞ്ഞു. നയൻദീപ് രക്ഷിത് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘കരിയറിൻ്റെ തുടക്കത്തിൽ ഞാനും എന്റെ സിനിമകളും വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോയത്. എത്രയൊക്കെ ശ്രമിച്ചിട്ടും, ഞാൻ നേടാൻ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും സ്വയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനും എനിക്ക് കഴിഞ്ഞില്ല. ഒരു രാത്രി അച്ഛൻ്റെ അടുത്ത് ചെന്ന് എനിക്ക് തെറ്റ് പറ്റി, എന്ത് ശ്രമിച്ചിട്ടും നടക്കുന്നില്ല എന്ന് പറഞ്ഞത് ഓർക്കുന്നു.

ചിലപ്പോൾ ഇത് എനിക്ക് പറ്റുന്ന പണി അല്ലായിരിക്കാം എന്ന് ഞാൻ പറഞ്ഞു. പക്ഷേ എന്നോട് അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു. നിനക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. നീ ഫിനിഷ് ലൈനിലേക്ക് എത്തിയിട്ടില്ല എന്നാൽ ഓരോ സിനിമ കഴിയുമ്പോഴും നീ മെച്ചപ്പെടുന്നുണ്ട്. ജോലി തുടരുക, നീ അവിടെയെത്തും. പോരാടിക്കൊണ്ടിയിരിക്കുക’ എന്നാണ് അദ്ദേഹം പറഞ്ഞത്.

2000-ൽ ജെ പി ദത്തയുടെ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചൻ അരങ്ങേറ്റം കുറിച്ചത്, പക്ഷേ ആ ചിത്രം പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ അടുത്ത ഡസൻ കണക്കിന് റിലീസുകളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. 2004-ൽ ധൂം എന്ന ചിത്രത്തിലൂടെ അഭിഷേകിന് നല്ല സമയം കടന്നു വന്നു. അതേ വർഷം തന്നെ യുവ എന്ന ചിത്രത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടി.

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ‘ബി ഹാപ്പി’ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ അഭിഷേക് ബച്ചൻ സിനിമ. സൽമാൻ ഖാൻ, ലിസെല്ലെ ഡിസൂസ, ഇമ്രാൻ മൻസൂർ എന്നിവർ ചേർന്ന് നിർമിച്ച സിനിമ മാർച്ച് 14 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.