നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

‘എമ്പുരാന്‍’ സിനിമയിലുള്ളത് നടന്ന കാര്യങ്ങള്‍ ആണെന്ന് നടി ഷീല. ചിത്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളോടാണ് ഷീല പ്രതികരിച്ചത്. എമ്പുരാന്‍ നല്ല സിനിമയാണെന്നും നടന്ന കാര്യങ്ങള്‍ ആണ് സിനിമയില്‍ ഉള്ളതെന്നും ഷീല അഭിപ്രായപ്പെട്ടു. സിനിമയ്ക്ക് ഫ്രീയായി പബ്ലിസിറ്റി ലഭിക്കുകയാണെന്നും ഷീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എമ്പുരാന്‍ നല്ല സിനിമയാണ്. നടന്ന കാര്യങ്ങളാണ് സിനിമയില്‍ ഉള്ളത്. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാന്‍. ആളുകള്‍ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണ് എന്നാണ് ഷീല പറയുന്നത്. അതേസമയം, വിവാദങ്ങളെ തുടര്‍ന്ന് 24 കട്ടുകളോടെ സിനിമയുടെ റീ എഡിറ്റ് ചെയ്ത വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു.

മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായത്. ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്.

ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ താങ്ക്സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു.