കോടിക്കണക്കിന് ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്; വിമർശനവുമായി അനൂപ് ചന്ദ്രൻ

കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’ യോഗത്തിന് ശേഷം സംഘടനയുടെ തിരഞ്ഞെടുപ്പ് രീതികളെ വിമർശിച്ച് രമേശ് പിഷാരടി രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിലിനെതിരെ നടൻ അനൂപ് ചന്ദ്രൻ രംഗത്തുവന്നിരിക്കുകയാണ്.

അമ്മയുടെ പ്രവർത്തനത്തിൽ യുവാക്കളുടെ പങ്കാളിത്തം വളരെ കുറവാണെന്നും, ഫഹദിന്റെ നിലപാടിൽ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് താനെന്ന് പറഞ്ഞ അനൂപ് ചന്ദ്രൻ, കോടിക്കണക്കിന് ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിനെന്നും ആരോപിച്ചു.

“അമ്മയുടെ പ്രവർത്തനത്തിൽ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതൽ സജീവമായ പങ്കാളിത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിൻറെ നിലപാടിൽ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാൻ. അയാൾ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോൾ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനിൽ രണ്ടുപേരും പങ്കെടുത്തിരുന്നു.

എന്നാൽ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവർ, കാലിടറി വീഴുമ്പോൾ അവരെ ചേർത്ത് നിർത്താൻ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്.

അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാൽ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാർ പൊതുവെ സെൽഫിഷാണ് അതിൽ എനിക്ക് എടുത്ത് പറയാൻ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്.” എന്നാണ് അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനൂപ് ചന്ദ്രൻ പറഞ്ഞത്.