ജോളി കേസ് പേടിപ്പെടുത്തുന്ന ഒന്നായിരുന്നു: ക്രിസ്റ്റോ ടോമി

‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ഉള്ളൊഴുക്ക്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പാർവതി തിരുവോത്ത്, ഉർവശി എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്.

ക്രിസ്റ്റോയുടെ ഡോക്യുമെന്ററി ‘കറി ആന്റ് സയനൈഡ്’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ഒന്നായിരുന്നു. കേരള സമൂഹത്തെ ഞെട്ടിച്ച ജോളി ജോസഫ് എന്ന സീരിയൽ കില്ലറെ കുറിച്ചായിരുന്നു ഡോക്യുമെന്ററി. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റോ ടോമി. ക്രൈം സ്റ്റോറികൾ ആകാംക്ഷയോടെ പിന്തുടരുന്ന ഒരാളായിരുന്നു താനെന്നും, എന്നാൽ ജോളി കേസ് തന്നെ പേടിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും ക്രിസ്റ്റോ പറയുന്നു.

“ക്രൈം ‌സ്റ്റോറികൾ ആകാംഷയോടെ പിന്തുടരുന്ന ഒരാളാണ് ഞാൻ. പക്ഷേ, ജോളി കേസ് അങ്ങനെയായിരുന്നില്ല. പേടിപ്പിക്കുന്ന ഒന്നായിരുന്നു. സിനിമ ചെയ്യാൻ തയ്യാറെടുക്കുന്നതിനിടയിൽ നോൺ ഫിക്ഷൻ ചെയ്യാൻ ആദ്യം താത്പര്യമുണ്ടായിരുന്നില്ല. നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി എന്ന നിലയിൽ തുടങ്ങി, എഴുതി തുടങ്ങിയപ്പോൾ പ്രത്യേകതയുണ്ടന്ന് തോന്നി. അങ്ങനെയാണ് അത് ചെയ്തത്.” എന്നാണ് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റോ ടോമി പറഞ്ഞത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ.
‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കന്യക’ എന്ന ഹൃസ്വചിത്രം 2014-ലെ 61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഹൃസ്വചിത്രം കൂടിയായിരുന്നു, കൂടാതെ 2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ നോൺ- ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ലോട്ടസ് പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കാമുകി’ എന്ന ഹ്രസ്വചിത്രത്തിനായിരുന്നു.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആർ എസ് വി പി യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫർ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.